കാസർകോട് കാഞ്ഞങ്ങാട് കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിൽസയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മൻസൂർ ആശുപത്രിയിലെ വിദ്യാർഥി പാണത്തൂർ സ്വദേശിനി ചൈതന്യ(20)യാണ് മരിച്ചത്. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ആരോപണം.
2024 ഡിസംബർ 7നാണ് ചൈതന്യ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മംഗളൂരൂവിലെയും കണ്ണൂരിലെയും വിവിധ ആശുപത്രികളിൽ ചികിത്സ. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരണവും. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നായിരുന്നു ചൈതന്യയുടെ രക്ഷിതാക്കളുടെയും സഹപാഠികളുടെയും ആരോപണം. ഇതോടെ മൻസൂർ ആശുപത്രിക്ക് മുന്നിൽ വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധിച്ചു.
ഹോസ്റ്റൽ വാർഡനെ പുറത്താക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് അന്ന് പ്രതിഷേധങ്ങൾ അവസാനിപ്പിച്ചത്. ചികിത്സാചെലവ് ആശുപത്രി മാനേജ്മെന്റ് ഏറ്റെടുക്കയും ചെയ്തു. ചൈതന്യയുടെ മരണത്തോടെ ഹോസ്റ്റൽ വാർഡനെതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനാണ് പൊലീസ് തീരുമാനം.