കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവത്തില്‍ ജി.സി.ഡി.എക്ക് ക്ലീൻ ചീറ്റ് നൽകി പൊലീസിന്റെ കുറ്റപത്രം. വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നും പൊലീസ്. അന്വേഷണം പൂര്‍ത്തിയായ കേസിന്റെ കുറ്റപത്രം ഉടൻ സമര്‍പ്പിക്കും.
നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ അധികൃതരാണ് കേസിലെ പ്രതികള്‍. മതിയായ സുരക്ഷ ഒരുക്കാതെ സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ് എടുത്തത്. സ്റ്റേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒരു ചട്ടവും മൃദംഗവിഷന്‍ പാലിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നേരത്തെ ജിസിഡിഎയ്ക്കും പൊലീസിനുമെതിരെ കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. എന്നാല്‍ അത്തരത്തിലൊരു വീഴ്ചയും പൊലീസിനും ജിസിഡിഎയ്ക്കും സംഭവിച്ചിട്ടില്ല, അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മൃദംഗവിഷനാണ് എന്ന നിഗമനത്തിലേക്കാണ് പാലാരിവട്ടം പൊലീസ് എത്തിയിരിക്കുന്നത്.
2024 ഡിസംബര്‍ 29നാണ് ഉമ തോമസ് അപകടത്തില്‍പെട്ടത്. 45 ദിവസമാണ് അപകടത്തില്‍ പരിക്കേറ്റ് ഉമ തോമസ് ആശുപത്രിയില്‍ കിടന്നത്.