കോഴിക്കോട്. പി.വി അൻവറിന്റെ ആരോപണത്തിന് പിന്നാലെ സസ്പെൻഷനിലായി സർവീസിൽ തിരിച്ചെത്തിയ മലപ്പുറം മുൻ എസ്.പി സുജിത് ദാസിന് പുതിയ ചുമതല.സുജിത് ദാസിനെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ
എസ്.പിയായി നിയമിച്ചു. പി.വി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുജിത് ദാസ് സസ്പെൻഷനിലായത്.
പി.വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെയുള്ള ആദ്യ വിക്കറ്റ് ആയിരുന്നു സുജിത് ദാസിന്റെ സസ്പെൻഷൻ.അൻവർ
പുറത്തു വിട്ട രണ്ടു ഫോൺ സംഭാഷണങ്ങൾ ആയിരുന്നു സ്ഥാനചലനത്തിലേക്ക് വഴി വെച്ചത്.മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിക്കേസിൽ പി.വി അൻവർ നൽകിയ പരാതി പിൻവലിക്കണമെന്നും വേണമെങ്കിൽ കാലുപിടിക്കാം എന്നടക്കമുള്ള കാര്യങ്ങളായിരുന്നു ഒന്നാമത്തെ ഓഡിയോയിലുണ്ടായിരുന്നത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ADGP എം.ആർ അജിത്കുമാറിന് അടുത്തബന്ധമുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ സർക്കാർ സംരക്ഷിക്കുന്നതെന്നുമായിരുന്നു രണ്ടാമത്തെ ഓഡിയോ.ഇതോടെ ചട്ടലംഘനം
പറഞ്ഞു സുജിത് ദാസിനെ സസ്പെൻറ് ചെയ്തു.ആറ് മാസത്തിനു ശേഷം ഈ മാസം ആദ്യം സുജിത് ദാസിനെ തിരിച്ചെടുത്തെങ്കിലും മറ്റ് നിയമനമൊന്നും നൽകിയിരുന്നില്ല.ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിയമനം.ക്രമസമാധാന ചുമതല ഇല്ലെങ്കിലും സേനയിലെ പ്രധാനപ്പെട്ട പദവി തന്നെയാണ് സുജിത്ദാസിനു വീണ്ടും നൽകിയിരിക്കുന്നത്