2025 മാർച്ച് 26 ബുധൻ
കേരളീയം
സംസ്ഥാനത്ത് രണ്ട് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണസംഘം ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്.
കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസില്‍ ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ആകാശിന് ജയിലില്‍ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് കണ്ടെത്തല്‍ തള്ളിയുള്ള കുറ്റപത്രത്തില്‍ ആകെ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.

യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അച്ചാനെയിലുള്ള സെന്റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത് .
കൊടകര കുഴല്‍പ്പണക്കേസില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. സത്യം പുറത്തുകൊണ്ടുവരാന്‍ തന്റെ നിയമപോരാട്ടം തുടരുമെന്നും സതീഷ് പറഞ്ഞു.
കേരള ടൂറിസത്തിന് പുതിയ തീം സോംഗ്. കേരളത്തിലെ ടൂറിസം മേഖലയുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതും പുതിയ മേഖലകളിലേക്ക് ടൂറിസം വ്യാപിപ്പിക്കുന്നതും ലക്ഷ്യമാക്കി കേരള വിനോദ സഞ്ചാരവകുപ്പ് തയ്യാറാക്കിയ തീം സോംഗ് പ്രകാശനം ചെയ്തു.

സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന് എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് കൊച്ചി പൊലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്‌മാനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍യ
കോഴിക്കോട് വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ സന്‍സ്‌കാര്‍ കുമാറെന്ന ബിഹാര്‍ സ്വദേശിയെ ആണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാര്‍ത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.

മലപ്പുറം ചെണ്ടപ്പുറായ എആര്‍എച്ച്എസ്എസ് സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാന്‍ അനുവദിക്കാത്തതിലുള്ള അമര്‍ഷത്തിലാണ് ചില വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞതെന്ന് അധ്യാപകര്‍ പറഞ്ഞു.
കോഴിക്കോട് ഈ മണിക്കൂറും 10 മിനിട്ടും നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ 50 മിനിറ്റോളം അമിത് ഷായും പളനിസ്വാമിയും തനിച്ച് സംസാരിച്ചെന്നാണ് വിവരം. കൂടിക്കാഴ്ച്ച അവസാനിച്ചതിന് പിന്നാലെ 2026 ല്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. 2023 ലാണ് എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്.

ദേശീയം
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് പളനിസ്വാമി അമിത് ഷായെ കണ്ടത്.
രാജ്യത്തെ 32 ലക്ഷം മുസ്ലീംകള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപിയുടെ ‘സൗഗത് ഇ മോദി’ ക്യാംപയിന്‍. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയാണ് ഈദ് ആഘോഷത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള മുസ്ലീം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്യുന്നത്.
പെന്‍ഷന്‍കാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ധനകാര്യ ബില്ലിന് ഭേദഗതിയായി ഇതിന് വ്യവസ്ഥ കൊണ്ടു വന്നു. പെന്‍ഷന്‍കാരെ വിരമിക്കല്‍ തീയതിക്കനുസരിച്ച് തരം തിരിക്കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടാണ് നീക്കം.

അന്തർദേശീയം
അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറച്ചേക്കും. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് നികുതി കുറയ്ക്കുന്നത്.
റഷ്യയും യുക്രൈനും തമ്മില്‍ കരിങ്കടലില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ ഇരുരാജ്യങ്ങളും ആക്രമിക്കില്ല എന്ന ധാരണക്ക് റഷ്യയും യുക്രൈനും സമ്മതിച്ചു.

ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയെന്നും ഒരു ഘട്ടത്തില്‍ ചികിത്സ അവസാനിപ്പിക്കാന്‍ ആലോചിച്ചെന്നും വെളിപ്പെടുത്തല്‍. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസ്സമാണ് മാര്‍പാപ്പയുടെ ആരോഗ്യനില മോശമാകാന്‍ ഇടയാക്കിയതെന്നും അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നലുണ്ടായെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
കായികം
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 11 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 42 പന്തില്‍ പുറത്താവാതെ 97 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും 16 പന്തില്‍ പുറത്താവാതെ 44 റണ്‍സെടുത്ത ശശാങ്ക് സിംഗിന്റേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു.