കൊല്ലം: കൊല്ലത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണ പരമ്പര. കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നതിന് പിന്നാലെ ഓച്ചിറ വവ്വാക്കാവില്‍ മറ്റൊരു യുവാവിനെയും ഗുണ്ടാസംഘം ആക്രമിച്ചു
അനീറെന്നയാളാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി വെട്ടേറ്റ അനീറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളി താച്ചയില്‍മുക്കില്‍ ജിം സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന. അര മണിക്കൂറിൻ്റെ വ്യത്യാസത്തിലാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴാഴായിരുന്നു ആക്രമണം. അതേസമയം, ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്നാണ് പൊലീസിൻ്റെ സംശയം.
ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ ഗുണ്ടാസംഘം ആക്രമിച്ചത്. ഒരു സംഘം ആളുകള്‍ സന്തോഷിന്റെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൊല്ലപ്പെട്ട സന്തോഷ് വധശ്രമക്കേസില്‍ പ്രതിയാണ്. വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. സന്തോഷിൻ്റെ കാല്‍ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും പോലീസ് അന്വേഷിക്കുന്നു. ഇതിനിടെ പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു.വാഹന ഉടമയെയും വാഹനം വാടയ്ക്ക് എടുത്ത ആളിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികൾ രക്ഷപ്പെടാനുള്ള വഴികൾ ഒന്നൊന്നായി അടച്ച് പോലീസ് രംഗത്ത് ഉണ്ട്.പ്രതികൾ ഉടൻ തന്നെ വലയിലാകുമെന്നും സൂചനയുണ്ട്.