മലപ്പുറം. വളാഞ്ചേരിയിൽ ലഹരിയുടെ സൂചി പങ്കിട്ട 9 പേർക്ക് എച്ച്ഐവി ബാധ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ആറ് മലയാളികൾക്കുമാണ് രോഗം ബാധിച്ചത്.
രാസ ലഹരി ഉപയോഗിക്കുന്നവരിൽ എച്ച്ഐവി പകരുന്നുവെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. വളാഞ്ചേരിയിൽ ആദ്യം എച്ച്ഐവി സ്ഥിരീകരിച്ചത് മലയാളിക്കാണ്. ഇതോടെ ഇയാളുടെ സംഘാംഗങ്ങളെ കൂടി പരിശോധിച്ചു. ഇങ്ങനെ രണ്ടു മാസത്തിനിടയിൽ നടന്ന പരിശോധനയിലാണ് 9 പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ചോ അല്ലെങ്കിൽ വീണ്ടും ഉപയോഗിക്കുന്ന സിറിഞ്ചിലൂടെയോ ആണ് രോഗം പകർന്നത് എന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
9 പേരും പ്രത്യേകം നിരീക്ഷണത്തിലാണ്. ജില്ലയിലെ മറ്റു ഭാഗങ്ങളിലും സിറിഞ്ച് പങ്കിടുന്നതിലൂടെ രോഗം ബാധിച്ചോ എന്നത് അന്വേഷിക്കണമെന്നും ഡിഎംഒ കൂട്ടിച്ചേർത്തു
രോഗം ബാധിച്ചവർ ഒരേ സൂചി ഉപയോഗിച്ചതിനോടൊപ്പം ഉപയോഗിച്ച സൂചിയിൽ വിതരണക്കാർ വീണ്ടും ലഹരി നിറച്ച് ഉപയോഗിക്കാൻ നൽകുന്നതും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിൽ പ്രത്യേകം യോഗം ചേരും. ഇവർക്ക് എവിടെ നിന്നാണ് ലഹരി ലഭിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണം.