കരുനാഗപ്പള്ളി. ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഘത്തെ തിരിച്ചറിഞ്ഞു. വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് പോലീസ്. പ്രതികൾ സഞ്ചരിച്ച വാഹനം പിടികൂടുന്നതിനിടയിൽ 2 പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്.
പുലർച്ചെ 2.15 ഓടെയാണ് കരുനാഗപ്പള്ളിയെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം വീടിന് നേരെ തോട്ടയെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു.
തന്നെ കൊല്ലാൻ ആരോ എത്തിയെന്നും പോലീസിനെ വിളിക്കാനും സന്തോഷ് ആവശ്യപ്പെട്ടുവെന്ന് സുഹൃത്ത് ട്വൻറി ഫോറിനോട് പറഞ്ഞു
സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവിൽ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപരിക്കേൽപ്പിച്ചു.
അലുവ അതുൽ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് അനീർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവിൽ പോയ സംഘം വയനകത്ത് കാർ ഉപേക്ഷിച്ച് പോലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു.
പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരണയൻ പറഞ്ഞു.പ്രതികൾ കൊലപാതകം നടത്തുന്നതിന് മുൻപ് സുഹൃത്തായ കുക്കു വെന്ന മനുവിനെ കണ്ടിരുന്നു. ഇയാൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾക്കായി പോലീസ് കൊല്ലം ആലപ്പുഴ ജില്ലയുടെ വിവിധ ഇടങ്ങളിൽ പരിശോധന തുടരുകയാണ്.