കൊച്ചി: കൊച്ചിയിലെ ലഹരി വ്യാപാരത്തിലെ മുഖ്യ ഇടനിലക്കാരിയെന്ന് എക്സൈസ് കണ്ടെത്തിയ ‘തുമ്പിപ്പെണ്ണി’ന് പത്തു വർഷം തടവ്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. തുമ്പിപ്പെണ്ണ് എന്ന് അറിയപ്പെടുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോൾ എന്ന ഇരുപത്തിനാലുകാരിയും, കൂട്ടാളിയും ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. കലൂരിൽ നിന്ന് 334 ഗ്രാം എംഡിഎംഎ കണ്ടെത്തിയ കേസിലാണ് കോടതി നടപടി.
2023 ഒക്ടോബർ 13നാണ് കലൂർ സ്റ്റേഡിയം പരിസരത്തു നിന്ന് എംഡിഎംഎയുമായി ഒരു യുവതിയടക്കം നാലു പേർ എക്സൈസിൻറെ പിടിയിലായത്. ഹിമാചൽ പ്രദേശിൽ നിന്ന് എത്തിച്ച എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു എക്സൈസ് പട്രോളിംഗ് സംഘത്തിൻറെ പരിശോധനയിൽ സൂസിമോളടക്കം നാല് പേർ കുടുങ്ങിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തുമ്പിപെണ്ണ് എന്ന പേരിൽ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ കുപ്രസിദ്ധയായിരുന്നയാളാണ് പിടിയിലായ സൂസിമോളെന്ന് എക്സൈസ് കണ്ടെത്തിയത്.
ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് സൂസിമോളാണെന്ന് എക്സൈസ് പറയുന്നു. ഇടപാടുകാരിൽ നിന്ന് പണം വാങ്ങിയ ശേഷം മാലിന്യ കൂനയ്ക്കുളളിൽ ലഹരിപ്പൊതികൾ ഇട്ടുകൊടുത്തായിരുന്നു സൂസിമോളുടെ ലഹരി കച്ചവടമെന്നും എക്സൈസ് കണ്ടെത്തിയിരുന്നു. കേസിൽ സൂസിമോൾക്കൊപ്പം പിടിയിലായ ആമിർ സുഹൈൽ എന്ന ചെങ്ങമനാട് സ്വദേശിയും കുറ്റക്കാരെന്ന് അഡീഷണൽ സെഷൻസ് കോടതി ഏഴ് കണ്ടെത്തി. മറ്റ് രണ്ടു പ്രതികളായ അജ്മൽ, എൽറോയ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
എന്നാൽ ഇവരെ വെറുതെ വിട്ട നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദും സംഘവുമാണ് എംഡിഎംഎയുമായി പ്രതികളെ പിടികൂടിയത്. അസി എക്സൈസ് കമ്മീഷണർ ടിഎൻ സുധീർ ആയിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.