മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം തളളി ഹൈക്കോടതി ,മുഖ്യമന്ത്രിയ്ക്കും വീണയ്ക്കും ആശ്വാസം, മാത്യു കുഴൽനാടന് തിരിച്ചടി

Advertisement

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യമാണ് കോടതി തള്ളിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന കീഴ് കോടതി പരാമർശം മാത്രം കോടതി നീക്കം ചെയ്തു.

ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമാണ് വാദം. ഹർജിയിൽ മാസങ്ങൾക്കുമുമ്പ് വാദം പൂ‍ർത്തിയാക്കിയ സിംഗിൾ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.

വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സിഎംആർഎല്ലിന്‍റെ ബാലൻസ് ഷീറ്റിൽ കളളക്കണക്കിന്‍റെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു.

Advertisement