കോട്ടയം: കോട്ടയം ഗവണ്‍മെന്റ് നഴ്സിങ്ങ് കോളേജില്‍ നടന്ന റാഗിങ്ങ് കൊടുംക്രൂരതയെന്ന് കുറ്റപത്രം. കേസിലെ അഞ്ച് പ്രതികളും ചേർന്ന് ഇരകളാക്കപ്പെട്ട വിദ്യാത്ഥികളെ നാല് മാസത്തിലധികം തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
അന്വേഷണ സംഘം ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. പ്രതികള്‍ക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പ് വരുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് പറഞ്ഞു.
ഹോസ്റ്റല്‍ മുറിയില്‍ ജൂനിയർ വിദ്യാത്ഥികളെ സംഘം ചേർന്ന് പീഡിപ്പിച്ച പ്രതികള്‍ കെ പി രാഹുല്‍രാജ്, റിജില്‍ ജിത്ത്, സാമുവല്‍ ജോണ്‍സണ്‍, എൻ. വി. വിവേക്, എൻ എസ് ജീവ എന്നിവർ കഴിഞ്ഞ നവംബർ മുതല്‍ തുടങ്ങിയതാണ് റാഗിങ്ങ് ഭീകരത. ഫെബ്രുവരി 11 ന് പിടിയിലാകുന്നതിന് മുമ്പ് വരെ പ്രതികള്‍ ക്രൂരത തുടർന്നു.
നിരന്തരം ലഹരി ഉപയോഗിക്കുന്ന പ്രതികള്‍ ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തിയിരുന്നത്. ദേഹോപദ്രവമേറ്റ് വേദന കൊണ്ട് ഇരകളായവർ പുളയുമ്പോള്‍ ദൃശ്യങ്ങള്‍ പകർത്തിയും പ്രതികള്‍ സന്തോഷം കണ്ടെത്തി. നടന്ന സംഭവങ്ങള്‍ പുറത്ത് പറയാതിരിക്കാൻ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികള്‍ തന്നെ പകർത്തിയ പീഡനത്തിന്‍റെ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്. തുടർച്ചയായ റാഗിങ്ങ് സ്ഥിരീകരിക്കുന്ന വിവരങ്ങളും പ്രതികളുടെ ഫോണില്‍ നിന്ന് കിട്ടിയിട്ടുണ്ട്. 40 സാക്ഷികളേയും 32 രേഖകളും കുറ്റപത്രത്തിനൊപ്പമുണ്ട്. ഗാന്ധിനഗർ എസ്‌എച്ച്‌ഒ ടി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 45 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറിക്കിയത്.
വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ഇരകളായവരുടെയും കുടുംബങ്ങളുടേയും ആവശ്യം. വിദ്യാർത്ഥികളായ അഞ്ച് പേർ മാത്രമാണ് കേസിലെ പ്രതികള്‍.