തിരുവനന്തപുരം : കെഎസ്‌ആർടിസിയില്‍ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കാൻ സർക്കാർ എടുത്തത് ഹൈ റിസ്ക് എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
ചിലവ് ചുരുക്കലിന്റെ ഭാഗമായി കെഎസ്‌ആർടിസിയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ച് സിസിടിവി നിരീക്ഷണം ശക്തമാക്കും.
മന്ത്രിയുടെ പ്രതികരണം………
ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകള്‍ പൂർണ്ണമായും ഒഴിവാക്കുമെന്നും, അന്വേഷണങ്ങള്‍ക്ക് ചലോ ആപ്പ് ഉപയോഗിക്കാം.ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നല്‍കാൻ സഹായമായത് മുഖ്യമന്ത്രിയുടെ പിന്തുണ. മാർച്ചില്‍ രണ്ടു കോടിയോളം നഷ്ടം വരുന്ന സ്ഥിതിയുണ്ടായി. കളക്ഷൻ കുറഞ്ഞത് ഉറക്കം പോലും നഷ്ടപ്പെടുത്തി. ഒന്നാം തീയതി ശമ്പളം ലഭിച്ചസ്ഥിതിക്ക് ജീവനക്കാർ ഇനി കൃത്യമായി ഡ്യൂട്ടി ചെയ്‌തിരിക്കണം.
കസേരയില്‍ ഇരുന്ന് സുഖിക്കാൻ പറ്റിയ സമയമല്ലെന്നും കൂറില്ലാത്ത ജീവനക്കാർ സ്ഥാപനത്തിന് ശാപമാണ്. ഭൂരിപക്ഷവും ആത്മാർത്ഥതയുള്ളവരാണ്. യൂണിയനുകള്‍ക്ക് ജീവനക്കാരെ സന്തോഷിപ്പിച്ച് വോട്ട് പിടിക്കാൻ ഒരു കാറ്റഗറിയില്‍ രണ്ടുതരം ജീവനക്കാർ എന്നത് വെച്ച് പൊറുപ്പിക്കില്ല. അതില്‍ ആരു പിണങ്ങിയാലും പ്രശ്നമില്ല. ഒരു പന്തിയില്‍ രണ്ട്തരം സദ്യ വിളമ്പാൻ അനുവദിക്കില്ല.
കോണ്‍ഗ്രസ് സംഘടന സമരത്തിന് നോട്ടീസ് നല്‍കി കുഴപ്പമില്ല അവർ സമരം ചെയ്തോളൂ. ജീവനക്കാരെ കഠിനമായി ജോലി ചെയ്യിക്കില്ല. ആരോഗ്യ പ്രശ്നം ഉള്ളവർക്ക് കൃത്യമായി ഇളവ് നല്‍കും. കെഎസ്‌ആർടിസിയില്‍ പുതിയ മാറ്റങ്ങള്‍ കൂടി പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. സിസിടിവി നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. ഇതിനായി ക്യാമറ വാങ്ങാൻ നടപടി ആരംഭിച്ചു. ഇത് ഒരു മാസത്തിനകം നടപ്പാക്കും. കെഎസ്‌ആർടിസി സ്വയംപര്യാപ്തമാകാൻ ഇനിയും സമയമെടുക്കുമെന്നും നീതിപൂർവ്വമല്ലാത്ത ഒന്നും കെഎസ്‌ആർടിസിയില്‍ നടപ്പാക്കില്ല.