മാസപ്പടി,ചെറിയ കേസല്ല വീണയെ കുടുക്കിയ കേസിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ

Advertisement

കൊച്ചി. 2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ എസ്എഫ്ഐഒ യുടെ പ്രധാനപ്പെട്ട നീക്കം. ആദ്യം ആദായനികുതി വകുപ്പ് ഇൻ്ററിം സെറ്റിൽമെൻറ് ബോർഡും പിന്നെ ആർഒസിയും ശരിവെച്ച മാസപ്പടിയാണ് ഇപ്പോൾ എസ്എഫ്ഐഒ അന്വേഷണത്തിലും തെളിയുന്നത്. അതിൻറെ നാൾവഴിയിലൂടെ

സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് നല്‍കാത്ത സേവനത്തിന് പ്രതിഫലം കൈപ്പറ്റിയെന്ന ഇൻകംടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിനു തിരികൊളുത്തത്.

2023 ഓഗസ്റ്റ് എട്ടിന് വീണയ്ക്ക് സിഎംആര്‍എല്ലില്‍ നിന്ന് 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്നും ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ഇൻകംടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിച്ചു.

1.72 കോടിക്കു പുറമേ വീണയുടെ കമ്പനിക്ക് വേറെയും തുക ലഭിച്ചതായി മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചതോടെ രാഷ്ട്രീയ യുദ്ധത്തിനു കളമൊരുങ്ങി

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി. വീണ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടു കളമശേരി സ്വദേശി ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഓഗസ്റ്റ് 26ന് ഹര്‍ജി തള്ളി.

ഒക്‌ടോബറില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കി.

2024 ജനുവരിയിലാണ് എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്

സിഎംആര്‍എലും എക്‌സാലോജിക് കമ്പനിയും തമ്മില്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട് നല്‍കി.
പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും അന്വേഷിക്കേണ്ട കുറ്റകൃത്യമാണെന്നും കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ബെംഗളൂരു ആര്‍ഒസി വ്യക്തമാക്കി.

കമ്പനികള്‍ കോടതി കയറിയതോടെ നിയമയുദ്ധത്തിനും തുടക്കമായി. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസ് വാദിക്കാന്‍ കെഎസ്‌ഐഡിസി 25 ലക്ഷം രൂപ ചെലവിട്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സി.എസ്. വൈദ്യനാഥനെ ഹൈക്കോടതിയില്‍ എത്തിച്ചു

2024 ജനുവരി 31-നാണ് വീണയുടെ കമ്പനിയുടെ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴില്‍ വിപുലമായ അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിനു കൈമാറുന്നത്

അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് ഫെബ്രുവരിയില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.

സിഎംആര്‍എല്‍ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകള്‍ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൂടി എസ്എഫ്‌ഐഒക്കു കൈമാറി ഷോൺ ജോർജ് കേസിലെ പ്രധാന ഹർജിക്കാരനായി

തുടര്‍ന്ന് എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികൾക്കും എസ്എഫ്‌ഐഒ 2024 മാര്‍ച്ചില്‍ നോട്ടിസ് അയച്ചു.

എക്‌സാലോജിക്കും സിഎംആര്‍എല്‍ അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനിടെ പ്രാഥമികാന്വേഷണം തുടങ്ങി

എസ്എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ CMRL ഡല്‍ഹി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെ ജഡ്ജി സ്ഥലം മാറിപ്പോയതോടെ വീണ്ടും വാദം കേള്‍ക്കേണ്ട നില വന്നു. എന്നാൽ തുടര്‍നടപടി റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാതെ വന്നതോടെ എസ്എഫ്‌ഐഒ കരുക്കൾ വേഗം നീക്കി

പ്രോസിക്യൂഷൻ അനുമതി കാത്ത് കേന്ദ്ര കോർപ്പറേറ്റ് കാര്യാ മന്ത്രാലയത്തിന്റെ പരിഗണനയിൽ ഉണ്ടായിരുന്ന റിപ്പോർട്ടിന് അവിടെ നിന്നും പച്ചക്കൊടി കിട്ടി

തുടർന്ന് ഇന്ന് എറണാകുളം ജില്ലാ കോടതി ഒന്നിൽ SFIO മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അടക്കമുള്ളവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു

Advertisement