മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിന് പോംവഴികളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍

Advertisement

കൊച്ചി.മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിന് പോംവഴികളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിനായി ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും മുനമ്പത്ത് ഭൂമി ഏറ്റെടുക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വഖഫ് ട്രൈബ്യൂണലിലെ നടപടികളും ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളും വ്യത്യസ്തമാണ്. വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചവരെ ബാധിക്കുന്ന പ്രശ്‌നമല്ല അപ്പീലില്‍ ഉന്നയിച്ചത്. എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വസ്തുതകള്‍ പരിശോധിക്കാന്‍ ആണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടത് നിയമപരമല്ല. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ് മുനമ്പത്തേത്. പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം. ക്രമസമാധാന വിഷയം എന്ന നിലയിലും കമ്മീഷന്‍ അന്വേഷണം ആവശ്യമാണ്. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാന്‍ ആവില്ല. കമ്മിഷന്റെ പരിഗണനാ വിഷയത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനാനുമതി ആവശ്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച ഇടക്കാല ഉത്തരവ് പറയും. സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പിന്നീട് വിശദ വാദം കേള്‍ക്കും.

Advertisement