2025 ഏപ്രിൽ 07 തിങ്കൾ
BREAKING NEWS
പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തിൽ മരിച്ച അലൻ്റെ പോസ്റ്റ് മാർട്ടം ഇന്ന്
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് സി പി എം നേതൃത്വത്തിൽ ഉച്ചവരെ ഹർത്താൽ ആചരിക്കും. ബിജെപി നേതൃത്വത്തിൽ ഡി എഫ് ഓ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടക്കും.
കാലടിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശനികൾ പിടിയിൽ

ആശാ സമരം: തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുമായി സമരം ചെയ്യുന്ന ആശ മാർ ഇന്ന് മൂന്നിന് ചർച്ച നടത്തും.
കേരളീയം
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പിണറായി വിജയന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കുമെന്ന് എം എ ബേബി. ഒരു തുടര്‍ഭരണം വീണ്ടും കിട്ടിയാല്‍ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്നും സമയമാകുമ്പോള്‍ പാര്‍ട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും എം.എ.ബേബി വ്യക്തമാക്കി.
പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വിജയക്ക് ഗുരുതരമായി പരിക്കേറ്റു.

രാജ്യത്ത് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓര്‍ഗനൈസര്‍ ലേഖനത്തെ കുറിച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മിനിമം മാര്‍ക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2241 സ്‌കൂളില്‍ നിന്നുള്ള കണക്കുകളാണ് ഇതുവരെ ലഭ്യമായത്. 6.3 ശതമാനം തോല്‍വി രേഖപ്പെടുത്തിയ വയനാട് ജില്ലയിലാണ് കൂടുതല്‍ തോല്‍വി ഉള്ളത്.

എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം എന്നീ രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് .
കളമശ്ശേരി സ്ഫോടനം സംബന്ധിയായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്കുറിച്ചുള്ള വ്യാജ പ്രചാരണത്തിന്റെ പേരിലും കര്‍മ്മ ന്യൂസ് ചാനലിന്റെ എംഡി വിന്‍സ് മാത്യൂ അറസ്റ്റില്‍. സൈബര്‍ പൊലീസ് വിന്‍സിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഓസ്ട്രേലിയലില്‍ നിന്നും രാവിലെ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ചാണ് വിന്‍സിനെ പിടികൂടിയത്.
എഎസ്പിയുടെ ഒഫീഷ്യല്‍ മെയില്‍ ഐഡിയും സീലും ദുരുപയോഗം ചെയ്ത പൊലീസുകാരന് സസ്പെന്‍ഷന്‍. എറണാകുളം പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിഎസ് ഷര്‍നാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

പൊലീസ് കാന്റീന്‍ ദുരുപയോഗിച്ചുവെന്ന അന്വേഷണത്തില്‍ എറണാകുളം പെരുമ്പാവൂരില്‍ എ എസ് ഐയ്ക്കെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി. എ എസ് ഐ സലീമിനെതിരെയാണ് അന്വേഷണം. എ എസ് ഐ സലീമിന്റെ കാര്‍ഡ് മറ്റൊരു സ്വകാര്യ വ്യക്തി ദുരുപയോഗിച്ചെന്നാണ് കണ്ടെത്തിയത്.
ഐബിയിലെ വനിത ഓഫീസറുടെ ആത്മഹത്യയില്‍ പൊലീസ് പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു.
കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്.

എറണാകുളം മുനമ്പത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സ്മിനുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസില്‍ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മരിച്ച സ്മിനുവും സനീഷും സുഹൃത്തുക്കളായിരുന്നു.
മലപ്പുറം ചിട്ടിപ്പറമ്പിലെ വാടകവീട്ടിലുണ്ടായ പ്രസവത്തിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിനി കൊപ്പറമ്പില്‍ അസ്മയാണ് (35) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
ദേശീയം
സിപിഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ പ്രൗഢോജ്വല സമാപനം. പ്രതിനിധി സമ്മേളനത്തിന് ശേഷം പതിനായിരം റെഡ് വോളന്റിയര്‍മാര്‍ പങ്കെടുത്ത മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. രണ്ട് ലക്ഷത്തോളം പേര്‍ പങ്കെടുത്ത സമാപന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി.
രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി കൂടാതെ ഹിമാചല്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വളര്‍ച്ച കൈവരിച്ച സംസ്ഥാനം തമിഴ്നാടെന്ന് റിപ്പോര്‍ട്ട്. 9.69 ശതമാനം വളര്‍ച്ചയാണ് തമിഴ്നാടിനുണ്ടായത്. റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുണ്ടായ സംസ്ഥാനവും തമിഴ്നാടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മധ്യപ്രദേശിലെ ദാമോയില്‍ മിഷനറിമാര്‍ നടത്തുന്ന ആശുപത്രിയില്‍ വ്യാജ കാര്‍ഡിയോളജിസ്റ്റ് ശസ്ത്രക്രിയ നടത്തിയ ഏഴ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വ്യാജ ഡോക്ടര്‍ 15 പേര്‍ക്ക് ശസ്ത്രക്രിയ നടത്തിയെന്നും ഇതില്‍ ഏഴ് പേര്‍ മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് മുതിര്‍ന്ന കര്‍ഷക നേതാവ് ജഗജിത് സിംഗ് ധല്ലേവാള്‍. ഫത്തേഗഡ് സാഹിബില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തിലാണ് നിരാഹാരം അവസാനിപ്പിക്കുന്നതായി ധല്ലേവാള്‍ പ്രഖ്യാപിച്ചത്.
അന്തർദേശീയം
ന്യുമോണിയ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ചികിത്സ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് മാര്‍പ്പാപ്പ ആശുപത്രി വിട്ടത്. ഞായറാഴ്ച രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വീല്‍ചെയറിലാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തത്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. വാഷിംഗ്ടണ്‍ ഡി സി അടക്കം വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ആയിരത്തി ഇരുന്നൂറ് കേന്ദ്രങ്ങളിലായാണ് ഹാന്‍ഡ്സ് ഓഫ് എന്ന പേരില്‍ ജനകീയ പ്രതിഷേധം.
ഗാസ മധ്യസ്ഥ ശ്രമങ്ങളില്‍ ഈജിപ്തിന്റെ പങ്ക് മറച്ചുവെക്കാന്‍ പണം നല്‍കിയെന്ന മാധ്യമ വാര്‍ത്തകളെ ശക്തമായി അപലപിച്ച് ഖത്തര്‍. ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലാണ് നടന്നത്.

കായികം
ബെംഗളൂരു എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫൈനലില്‍. രണ്ടാംപാദ സെമിയില്‍ 2-1 ന് ഗോവയോട് പരാജയപ്പെട്ടെങ്കിലും അഗ്രിഗേറ്റ് സ്‌കോറിന്റെ ബലത്തിലാണ് ബെംഗളൂരു ഫൈനല്‍ ടിക്കറ്റെടുത്തത്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഏഴ് വിക്കറ്റിന്റെ തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാലോവറില്‍ 17 റണ്‍സ് മാത്രംവഴങ്ങി 4 വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്.
153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 43 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 29 പന്തില്‍ 49 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്റേയും ഇന്നിംഗ്‌സുകളാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്.