വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ തണ്ണിമത്തന്‍ വിപണി ഉഷാറായി. വഴിയോരങ്ങളില്‍ കുന്നുപോലെയാണ് തണ്ണിമത്തന്‍ അഥവാ വത്തക്ക് വന്നുമറിയുന്നത്. ചുവപ്പും മഞ്ഞയും നിറമുള്ള തണ്ണിമത്തനാണ് സാദാതണ്ണിമത്തനേക്കാള്‍ പ്രിയം. ചുവപ്പും മധുരവുംമേറിയ കിരണിനാണ് വിപണി ഏറെ. എന്നാല്‍ ഈ വില്‍പ്പന ഇടിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരണവും കടുക്കുന്നുണ്ട്. നിറം കുത്തിവച്ച് തണ്ണിമത്തന്‍ വില്‍ക്കുന്നു എന്നാണ് പ്രചരണം.
തണ്ണിമത്തന് ചുവന്ന നിറം കിട്ടുന്നതിന് എറിത്രോസിന്‍ ബി എന്ന രാസവസ്തു കുത്തിവെക്കുന്നുണ്ടെന്നാണ് പ്രചാരണം.
എല്ലാ വേനല്‍ക്കാലത്തും പതിവായി കേള്‍ക്കുന്ന ആരോപണമാണ് തണ്ണിമത്തനിലെ നിറം ചേര്‍ക്കല്‍. എന്നാല്‍ ഇത് തികച്ചും അപ്രസക്തവും വ്യാജവുമായ പ്രചാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. തണ്ണിമത്തനില്‍ നിറം കുത്തിവെയ്ക്കാനാകുമെന്നത് മണ്ടത്തരമാണ്. എന്നാല്‍ ഈ വ്യാജ പ്രചാരണം ശരിവെച്ചുകൊണ്ട് ഡോക്ടര്‍മാര്‍ക്കും ചില വ്‌ളോഗര്‍മാര്‍ക്കും പുറമേ ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

നിറം ചേര്‍ത്ത തണ്ണിമത്തനെ കണ്ടെത്തുന്നതിന് വിഡിയോയും ഇറക്കിയിട്ടുണ്ട്. തണ്ണിമത്തൻ രണ്ടായി മുറിച്ച ശേഷം പഞ്ഞിയോ, ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് അമർത്തി പരിശോധിക്കുമ്ബോള്‍ നിറം പേപ്പറില്‍ പടരുന്നുണ്ടെങ്കില്‍ അത് നിറം ചേർത്തതാകാമെന്നാണ് വിഡിയോകളില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് തികച്ചും അശാസ്ത്രീയമായും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. നന്നായി പഴുത്ത തണ്ണിമത്തനുകളിലും ചില തണ്ണിമത്തൻ ബ്രീഡുകളിലുമെല്ലാം ഇതുപോലെ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് അമർത്തി തുടച്ചാല്‍ നിറം പടരും. അതിനു നിറം ചേർത്തിരിക്കണമെന്നുമില്ല. ഇത്തരത്തില്‍ ടിഷ്യൂ പേപ്പറില്‍ നിറം പടരുന്നത് കണ്ട് തുടർ പരിശോധനയ്ക് അയച്ച സാമ്ബിളുകളില്‍ ഒന്നിലും തന്നെ എറിത്രോസിൻ കണ്ടെത്തിയിട്ടുമില്ല.
ഈ വിഡിയോകള്‍ സോഷ്യല്‍മീഡിയയിലൂടെ സാധാരണക്കാരായ നിരവധി ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിറം ചേർത്ത തണ്ണിമത്തൻ കർഷകരില്‍ നിന്നോ വ്യാപാരികളില്‍ നിന്നോ പിടിക്കപ്പെട്ടതായോ അതില്‍ എറിത്രോസിൻ രാസവസ്തു കണ്ടെത്തിയതായോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ഒന്നാമത്തെ കാര്യം. മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വിഡിയോ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഹൈബ്രിഡ് വെറൈറ്റി തണ്ണിമത്തനുകള്‍ക്ക് സ്വാഭാവികമായും നല്ല ചുവന്ന നിറം ഉണ്ടാകാറുണ്ട് താനും. ഇങ്ങനുള്ള സാഹചര്യത്തില്‍ ഇത്തരം പ്രചാരണം ജനങ്ങളില്‍ പരിഭ്രാന്തി പരത്തും.
ഭക്ഷണത്തിനു ചുവന്ന നിറം നല്‍കുന്ന ഒരു രാസവസ്തുവാണ് എറിത്രോസിന്‍ ബി. ഇത് പഴങ്ങള്‍ കൂടുതല്‍ പഴത്തതായും നീരുള്ളതായും തോന്നിപ്പിക്കും. എറിത്രോസിന്‍ ബി ശരീരത്തില്‍ എത്തിയാല്‍ ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം, വയറവേദന, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാകും. കൂടാതെ ന്യൂട്രീഷന്‍ ആന്റ് ഫുഡ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇത്തരം രാസവസ്തുക്കള്‍ ഭ്രൂണത്തെ ബാധിക്കാനും വന്ധ്യതയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കുന്നു.
ലോഡുകണക്കിന് തണ്ണിമത്തന്‍ വന്നുമറിയുന്നതില്‍ എത്രയെണ്ണത്തിനാണ് കുത്തിവയ്പെടുക്കുന്നത് എന്ന ഒരു ചോദ്യം വ്യാപാരികള്‍ ചോദിക്കുന്നുണ്ട്.