കൊച്ചി. സർക്കാർ മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ . മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമാണ്. കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്നത് പോലെയാണ് സർക്കാർ നിലപാടെന്നും ഓർത്തഡോക്സ് സഭ മദ്യ വർജ്ജന സമിതി പ്രസിഡന്റ യൂഹാനോൻ മാർ പോളികാർപ്പോസ് കുറ്റപ്പെടുത്തി .
സർക്കാരിൻറെ പുതിയ മദ്യനയത്തിൽ അതിരൂക്ഷ വിമർശനമാണ് ഓർത്തഡോക്സ് സഭക്കുള്ളത്.
സംസ്ഥാനത്ത് ബാറുകൾ കൂണുകൾ പോലെ പൊട്ടി മുളയ്ക്കുകയാണ്. കഴിഞ്ഞ 8.9 വർഷത്തിനിടെ ബാറുകളുടെ എണ്ണം വർദ്ധിച്ചു. ടൂറിസം മേഖലയുടെ മറവിൽ ഇപ്പോൾ ആർക്കും മദ്യക്കച്ചവടം നടത്താമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഒരുവശത്ത് ലഹരി ഉപയോഗം കേരളത്തെ കാർന്ന് തിന്നുമ്പോൾ മറുവശത്ത് മദ്യമൊഴുക്കുന്നത് യുവ സമൂഹത്തെ തകർക്കും. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തിയ ശേഷം മദ്യം സുലഭമാക്കുന്നത് കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നതു പോലെ മാത്രമേ കാണാൻ സാധിക്കുവെന്നാണ് ഓർത്തഡോക്സ് സഭ പറയുന്നത്.
മദ്യനയം തിരുത്താൻ സർക്കാർ തയാറാകണം എന്ന് ആവശ്യമാണ് ഓർത്തഡോക്സ് സഭ മുന്നോട്ട് വെക്കുന്നത് അല്ലാത്തപക്ഷം വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്നും സഭ വ്യക്തമാക്കുന്നു. അതേസമയം മദ്യനയം സർക്കാരിന്റെ കാപട്യം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചു.
സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെസിബിസി അടക്കം രംഗത്ത് വന്നിരുന്നു.