കോഴിക്കറിയില്‍ ഉപ്പ് കുറഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം, കുണ്ടറ ഹോട്ടലില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു

Advertisement

കുണ്ടറ. കോഴിക്കറിയില്‍ ഉപ്പ് കുറഞ്ഞ് പോയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു.

കുണ്ടറ മാമ്മൂട് ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ (31), മുഹമ്മദ് അസര്‍ (29), തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിന്‍സ് (35) എന്നിവര്‍ക്കാണു കുത്തേറ്റത്.

സംഘര്‍ഷത്തില്‍ തലയ്ക്ക് കമ്ബി വടി കൊണ്ട് അടിയേറ്റ് പ്രിന്‍സിന്റെ മാതൃ സഹോദരന്‍ റോബിന്‍സണ്‍ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുണ്‍ (23) ഷാഫിനിന്റെ ഡ്രൈവര്‍ ഡ്രൈവര്‍ റഷീദിന്‍ ഇസ്ലാം എന്നിവര്‍ക്ക് പരിക്കേറ്റു. കേരളത്തില്‍ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വില്‍പന നടത്തുന്നവരാണ് തമിഴ്നാട് സ്വദേശികള്‍.

കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. വിളമ്ബിയ ചിക്കന്‍ കറിക്ക് ഉപ്പ് കുറവാണെന്നു പ്രിന്‍സ് റോബിന്‍സണിനോട് പറഞ്ഞു. ഇത് കേട്ട ഹോട്ടല്‍ ജീവനക്കാരന്‍ മുഹമ്മദ് ഷാഫിനെ വിളിച്ച് കൊണ്ടു വരികയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനിടെ ഷാഫിന്‍ റോബിന്‍സണിനെ മര്‍ദിച്ചു. മര്‍ദനമേറ്റ മൂവരും ഹോട്ടല്‍ വിട്ടു പോയി.

ഉടന്‍ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടല്‍ ജീവനക്കാരുമായി അടിപിടി കൂടുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ആയിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രിന്‍സ്, റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ഹോട്ടല്‍ ഉടമകളെ വയറ്റില്‍ കുത്തുകയായിരുന്നു. തമിഴ്നാട് സ്വദേശികള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടല്‍ അധികൃതര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

Advertisement