ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം ഒരു വർഷമായി കുടിവെള്ളം പാഴാകുന്നു

Advertisement

ശാസ്താംകോട്ട: വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം കഴിഞ്ഞ ഒരു വർഷത്തോളമായി കുടിവെള്ളം പാഴാകുന്നു.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം കാവൽപ്പുര ജംഗ്ഷനിലും ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപവുമാണ് കുടിവെള്ളം പാഴാകുന്നത്.ജനപ്രതിനിധികളും നാട്ടുകാരും നിരവധി തവണ അതോറിറ്റി അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. ശാസ്താംകോട്ടയിൽ നിന്ന് ചവറയിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്ന വലിയ പൈപ്പുകളിലെ തകരാറുമൂലമാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.കാവൽപ്പുര ജംഗ്ഷനിൽ രണ്ട് പൈപ്പുകൾ തമ്മിൽ സന്ധിക്കുന്ന ചേംബറിലെ തകരാറും ക്ഷേത്രത്തിന് സമീപത്തേത് പെപ്പ് പൊട്ടൽ മൂലവും ആണ് പാഴാകുന്നത്.തുടർച്ചയായി വെള്ളം ഒഴുകുന്നത് മൂലം ഇവിടെ റോഡും തകർന്നിട്ടുണ്ട്.ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ ഇത് മൂലം വലയുകയാണ്.ശാസ്താംകോട്ട വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്പോൾ ചവറയിലെ ഉദ്യോഗസ്ഥർക്കാണ് ഉത്തരവാദിത്വം എന്ന് പറഞ്ഞ് കൈ ഒഴിയുന്നതായും ആക്ഷേപമുണ്ട്.
അടിയന്തിരമായി ഇതിന് പരിഹാരം ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

Advertisement