കൊല്ലത്ത് കിണറ്റില്‍ അകപ്പെട്ട ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

Advertisement

കിണറ്റില്‍ അകപ്പെട്ട ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. മടത്തറയില്‍ മുല്ലശ്ശേരി അംഗനവാടിക്ക് സമീപം താമസിക്കുന്ന അല്‍ത്താഫ് (25) ആണ് മരിച്ചത്.
കടയ്ക്കല്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് അല്‍ത്താഫിനെ പുറത്തെടുത്തത്. അപ്പോഴക്കും മരണം സംഭവിച്ചിരുന്നു. ഇന്നലെയാണ് ജോലിസ്ഥലത്തുനിന്ന് വീട്ടില്‍ എത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അറുപത് അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ആട് വീണത്. തുടർന്ന് കയറിൽ തൂങ്ങിക്കൊണ്ട് അൽത്താഫ് താഴേയ്ക്ക് ഇറങ്ങുകയായിരുന്നു. താഴേയ്ക്കെത്തിയതോടെ യുവാവ് ശ്വാസം കിട്ടാതെ ഭിത്തിയിൽ ചാരി നിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

ഓക്സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അ​ഗ്നിരക്ഷാസേനാ ഉദ്യോ​ഗസ്ഥർ പറഞ്ഞു. ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടിയൽ യുവാവ് ശ്വാസം കിട്ടാതെ വെള്ളത്തിലേക്ക് വീണുപോകുകയായിരുന്നെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. അൽത്താഫ് രക്ഷിക്കാൻ ശ്രമിച്ച ആടും ചത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ച അല്‍ത്താഫ് തിരുവനന്തപുരത്തു സോളാറിന്റെ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

Advertisement