വീടുവയ്ക്കുവാനായി സ്വരുക്കൂട്ടിയ തുകയുമായി ബസ്സിൽ യാത്രചെയ്ത വയോധികയുടെ പണം കവർന്നു

Advertisement

കൊട്ടാരക്കര. വീടുവയ്ക്കുവാനായി സ്വരുക്കൂട്ടിയ ലൈഫ് മിഷൻ തുകയുമായി KSRTC ബസ്സിൽ യാത്രചെയ്യവേ വൃദ്ധമാതാവിന്റെ പണം കവർന്നു .താമരക്കുടി പണ്ടാരത്തുവീട്ടിൽ ഭവാനിയമ്മയുടെ കയ്യിൽസൂക്ഷിച്ചിരുന്ന സഞ്ചിയിൽനിന്നുമാണ് പണം കവർന്നത് .കൊട്ടാരക്കര പോലീസിൽ പരാതിനല്കിയെങ്കിലും വീടെന്ന സ്വപ്നം ഭവാനിയമ്മയ്ക്ക് ബാക്കിനിൽക്കുകയാണ് .

ലൈഫ് പദ്ധതിയിൽ സർക്കാർ വീടനുവദിച്ചതിൻ്റെ ആശ്വാസത്തിലായിരുന്നു ഭവാനി അമ്മ. വീടുവാർപ്പിനായി അൻപതിനായിരം കരാറുകാരന് നൽകാൻ ബാങ്കിൽ നിന്നും തൊഴിലുറപ്പ് കൂലിയും ,ഒരു സുമനസ്സ് സഹായിച്ച പണവും എടുത്ത് കൊട്ടാരക്കരയിലേക്ക് ചെങ്ങമനാട് നിന്ന് KSRTC ബസ്സിൽ യാത്രചെയ്യുന്നതിനിടെയാണ് മോഷ്ണം.പെൻഷൻ വാങ്ങാനായി റയിൽവെ സ്റ്റേഷന് സമീപത്തുള്ള ശാഖയിലെത്തി പാസ്സ് ബുക്ക് എടുത്തപ്പോഴാണ് പണം കളവുപോയ വിവരം ഭവാനിയമ്മ അറിയുന്നത് .പണം സൂക്ഷിച്ച സഞ്ചി ബ്ലേഡ് ഉപയോഗിച്ച് കീറിയിട്ടുമുണ്ട് .

തൊഴിലുറപ്പു ജോലിയെടുത്തും, അയൽവീടുകളിൽ ജോലിചെയ്തും മായിരുന്നു പ്ലാസ്റ്റിക് മൂടിയ ഷെഡ്ഡിനുള്ളിൽ മകൻ തുളസിയുമൊത്ത്‌ ഭവാനിയമ്മ വർഷങ്ങളായി കഴിഞ്ഞുവന്നിരുന്നത് .പണം നഷ്ടപ്പെട്ടതോടെ വീടുപണിയും മുടങ്ങിയിരിക്കുകയാണ് .കൊട്ടാരക്കര പോലീസിൽ പരാതിനല്കിയെങ്കിലും ബസ്സിനുള്ളിൽ സി സി ടി വി ഇല്ലാത്തതിനാൽ പ്രതിയെ കണ്ടെത്തുമെന്ന് ഉറപ്പുമില്ല .

മഴക്കാലത്തിനു മുൻപെങ്കിലും വീടു വാർക്കണമെന്ന കുടുംബത്തിന്റെ സ്വപ്നമാണ് തകർന്നത് .ഭവാനിയമ്മയുടെ പ്രായത്തിന്റെ ദൗർബല്യം മുതലെടുത്ത ആരോ ആണ് യാതൊരുദയയും കൂടാതെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം കവർന്നത് .

Advertisement