ശൂരനാട് ഒഴുക്കിനു നടുവില്‍ ഒറ്റപ്പെട്ട വയോധിക സഹോദരന്മാരെ പുറത്തെത്തിച്ചു

Advertisement

ശാസ്താംകോട്ട. മഴയെ തുടർന്നുണ്ടായ ഒഴുക്കിൽ ഒറ്റപ്പെട്ട് പോയ വയോധികരായ സഹോദരങ്ങളെ മണിക്കൂറുകൾക്ക് ശേഷം നാട്ടുകാരും റവന്യൂ അധികൃതരും ചേർന്ന് കരയ്ക്കെത്തിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് കല്ലേലിൽ സരസിൽ അച്യുതൻ (80), അനുജൻ ഭരതൻ (75) എന്നിവരെയാണ് രക്ഷിച്ചത്. കുടുംബക്ഷേത്രത്തിന് സമീപത്തെ ചെറിയ ഷെഡിലാണ് ഇരുവരും താമസിച്ചിരുന്നത് .ഇന്നലെ പുലർച്ചെ മുതലുണ്ടായ പെരുമഴയിൽ വെള്ളമുയർന്ന് വീടും കുടുംബക്ഷേത്രവും മുങ്ങി. ഇതോടെ പുറത്തിറങ്ങാനാകാതെ ഇരുവരും കുടുങ്ങി.

ഇവർ വീടിനുള്ളിൽ ഒറ്റപ്പെട്ട വിവരം പുറത്തറിയുന്നത് പത്ത് മണിക്ക് ശേഷമാണ്. തുടർന്ന് റവന്യൂ അധികൃതരും നാട്ടുകാരും ചേർന്ന് വെള്ളക്കെട്ടിലൂടെയെത്തി വീടിനുള്ളിൽ നിന്ന് ഇരുവരെയും എടുത്ത് റോഡിലെത്തിക്കുകയായിരുന്നു. അച്യുതന്റെ സംരക്ഷണ ചുമതല പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തതോടെ അദ്ദേഹത്തെ അവിടേക്ക് മാറ്റി. ഭരതനെ ബന്ധുവീട്ടിലേക്കും മാറ്റി. അച്യുതൻ കല്ലട ഇറിഗേഷൻ പദ്ധതിയിലെ മുന്‍ ജീവനക്കാരനും ഭരതൻ റിട്ട. സ്കൂൾ അദ്ധ്യാപകനുമായിരുന്നു