കൈക്കൂലി പരാതിയില്‍ ഇടപെട്ട് റവന്യൂ മന്ത്രി; കൊട്ടാരക്കര തഹസില്‍ദാറടക്കം 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു

Advertisement

കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ ഇടപെട്ട് റവന്യൂ മന്ത്രി. പ്രാഥമിക അന്വേഷണത്തിന് റവന്യൂ മന്ത്രി നിയോഗിച്ച ഉദ്യാഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് പേരെ സസ്‌പെന്റ് ചെയ്തു. ഇവിടെ കൈക്കൂലി വാങ്ങുന്നതായി നിരവധി പരാതികള്‍ മന്ത്രിക്ക് ലഭിച്ചിരുന്നു. സെക്രട്ടറിയേറ്റിലെ റവന്യൂ വിഭാഗം അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാദേശിക അന്വേഷണത്തില്‍ വലിയ തോതില്‍ അഴിമതി നടക്കുന്നതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്.
കൊട്ടാരക്കര താലൂക്ക് തഹസില്‍ദാര്‍ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍, ഡ്രൈവര്‍ മനോജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുകയും ദിവസ വേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി നോക്കുന്ന ശരി മനോജിനെ പിരിച്ചുവിടാനും കരാര്‍ വ്യവസ്ഥയില്‍ എടുത്ത മനോജിന്റെ വാഹനം ഉടന്‍ വിടുതല്‍ ചെയ്യുന്നതിനും ഉത്തരവായത്. റവന്യൂ വകുപ്പിലെ അഴിമതി സംബന്ധിച്ച് നിരവധിയായ പരാതികളാണ് ഉയര്‍ന്നു വരുന്നത്. വകുപ്പിനെ അഴിമതി മുക്തമാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ക്വാറി, മണ്ണ് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് വന്‍തുകകള്‍ ഇവര്‍ കൈക്കൂലിയായി വാങ്ങുന്നുവെന്ന കണ്ടെത്തി. ഡ്രൈവറെ മറയാക്കി തഹസില്‍ദാറും സംഘവും വന്‍തുകകള്‍ കൈക്കൂലിയായി വാങ്ങുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇഷ്ടിക കമ്പനിക്ക് പാസിനായി ഒരു ലക്ഷം രൂപ തഹസില്‍ദാരും ഡ്രൈവറും ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ നടത്തിയ അന്വേഷണമാണ് വന്‍ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ആദ്യം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയയോഗിച്ചിരുന്നു. ഈ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്വാറി, മണ്ണ് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് വന്‍തുകകളുടെ ഇടപാട് നടക്കുന്നതായി ബോധ്യപ്പെട്ടു. തഹസില്‍ദാര്‍ അജികുമാറിന്റെ നിര്‍ദേശപ്രകാരം പണം പിരിച്ചുനല്‍കുന്നത് ഓഫീസില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മനോജ് ആണെന്നും കണ്ടെത്തി.

Advertisement