ദുബായിൽ പാകിസ്ഥാനിയുടെ ആക്രമണത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

Advertisement

ശാസ്താംകോട്ട (കൊല്ലം):ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ
മരിച്ച ശൂരനാട് വടക്ക് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപിന്റെ (43,ഹരിക്കുട്ടൻ) മൃതദേഹമാണ് ഒന്നര ആഴ്ചയ്ക്ക് ശേഷം ബുധനാഴ്ച നാട്ടിലെത്തിന്നത്.പുലർച്ചെ തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോകും.പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

മോഷണത്തിനിടെ പാക് സ്വദേശിയുടെ ആക്രമണത്തിലാണ് പ്രദീപ് കൊല്ലപ്പെട്ടതെന്നാണ് നാട്ടിൽ ലഭിച്ച വിവരം.പ്രദീപിന്റെ കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുക്കാൻ പാകിസ്ഥാനി ശ്രമിക്കുകയും ഇത് ചെറുത്തതിനെ തുടർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവത്രേ. പിറ്റേ ദിവസം ദുബായ് പൊലീസ് കസ്റ്റഡിലെടുത്ത അക്രമി റിമാ ൻഡിലാണ്.ദുബായ് അൽ ക്വാസി ഇൻഡസ്ട്രിയൽ ഏരിയയിൽ ന്യൂ ഇവല്യൂഷൻ ഇന്റീരിയർ ഡക്കറേഷൻ എന്ന കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.ഭാര്യ:രശ്മി.
മക്കൾ:കാർത്തിക്,ആദി

Advertisement