ഡോ.വന്ദനാദാസ് വധക്കേസ്; സാക്ഷിവിസ്താരം സപ്തംബര്‍ രണ്ടു മുതല്‍

Advertisement

കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസില്‍ സാക്ഷിവിസ്താരം സപ്തംബര്‍ രണ്ടു മുതല്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് മുന്‍പാകെ ആരംഭിക്കും. ഇന്നലെ പ്രതിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു. സാക്ഷി വിസ്താരത്തിനുള്ള തീയതികള്‍ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും കേസ് ആഗസ്ത് അഞ്ചിലേക്ക് മാറ്റി. അന്ന് പ്രതി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കണം.
കേസ് പരിഗണിക്കവെയാണ് സപ്തംബര്‍ രണ്ടു മുതല്‍ സാക്ഷിവിസ്താരം ആരംഭിക്കുമെന്ന വാക്കാല്‍ പരാമര്‍ശം ജഡ്ജി നടത്തിയത്. രണ്ടു മുതല്‍ വിസ്താരം നടത്തേണ്ട സാക്ഷികളുടെ പട്ടിക സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തീയതികള്‍ സംബന്ധിച്ച് പ്രതിഭാഗം പ്രത്യേകിച്ച് അഭിപ്രായമൊന്നും കോടതിയില്‍ നടത്തിയില്ല.
പ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം, വധശ്രമം, സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആശുപത്രി ജീവനക്കാരെ അക്രമിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Advertisement