യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 11 വര്‍ഷം കഠിന തടവ്

Advertisement

കൊല്ലം: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. ഇരവിപുരം വാളത്തുംഗല്‍ താലിഫ് മന്‍സിലില്‍ താലിഫിനെ (26) ആണ് കൊല്ലം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് അരുണ്‍ എം. കുരുവിള ശിക്ഷിച്ചത്. ഇരവിപുരം ആക്കോലില്‍ ലക്ഷംവീടിന് സമീപം സീനാനിവാസില്‍ ബിനുവിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
2016-നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോട് കൂടി ജോലി കഴിഞ്ഞ് തിരികെ സുഹൃത്തിനൊപ്പം വരികയായിരുന്ന ബിനുവിന്റെ ബൈക്ക് ഇരവിപുരം കാവല്‍പ്പുര റെയില്‍വേ ഗേറ്റ് തുറന്നതിന്റെ ഇടയില്‍ പ്രതിയുടെ ബൈക്കില്‍ തട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് താലിഫും ബിനുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതി കമ്പിവടിയുമായെത്തി ബിനുവിനെ ആക്രമിക്കുകയായിരുന്നു.
ഇയാളുടെ സംസാരശേഷിയും സംഭവത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷാഫിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപ്പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ വി. വിനോദ്, എ. നിയാസ് എന്നിവര്‍ ഹാജരായി.

Advertisement