കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ മാതാവായ രേഷ്മ കുറ്റക്കാരിയെന്ന് കോടതി…കേസില്‍ ശിക്ഷ നാളെ വിധിക്കും

Advertisement

കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ മാതാവായ യുവതി കുറ്റക്കാരിയെന്ന് കോടതി. കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍.വിനോദ് ആണ് വിധി പ്രസ്താവം നടത്തിയത്. കേസില്‍ ശിക്ഷ നാളെ വിധിക്കും. കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ(25)യാണ് കേസിലെ പ്രതി.
2021 ജനുവരി 5ന് പുലര്‍ച്ചെയാണ് നവജാത ശിശുവായ ആണ്‍കുഞ്ഞിനെ പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയില്‍ കേസിലെ പ്രതിയായ രേഷ്മയുടെ വീടിന്റെ പിന്നിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ കൊല്ലം ഗവ. ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി. ആശുപ്രതിയിലും പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് മരിച്ചു.
വിഷ്ണു, രേഷ്മ ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. രണ്ടാമത് ഒരു കുട്ടി കൂടി ഉണ്ടായാല്‍ സ്വീകരിക്കില്ലെന്ന് രേഷ്മയുടെ ഫേസ്ബുക്ക് കാമുകന്‍ പറഞ്ഞു. ഇതോടെ രണ്ടാമത് ഗര്‍ഭിണിയായ വിവരം രേഷ്മ ഭര്‍ത്താവ് അടക്കമുള്ള ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചു. 2021 ജനുവരി നാലിന് രാത്രി ഒന്‍പതിന് വീടിന് പുറത്തെ കുളിമുറിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ച രേഷ്മ പൊക്കിള്‍ കൊടി പോലും മുറിച്ചുമാറ്റാതെ കുഞ്ഞിനെ കുളിമുറിക്ക് സമീപത്തെ റബര്‍ തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രസവിച്ച കുളിമുറി കഴുകി വൃത്തിയാക്കി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു.കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം നാട്ടുകാരോടും പൊലീസിനോടും ഭാവവ്യത്യാസമില്ലാതെയായിരുന്നു രേഷ്മയുടെ ഇടപെടല്‍. നാടാകെ പരിശോധന നടത്തിയിട്ടും കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായില്ല. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പുരയിടത്തോട് ചേര്‍ന്നുള്ള വീട്ടിലെ രേഷ്മയെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന് രേഷ്മ സമ്മതിച്ചു. അതിന് പിന്നാലെ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയും ഇത്തിക്കര ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കാമുകനെന്ന പേരില്‍ രേഷ്മയോട് ഫോണില്‍ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും ആയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. രേഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ കുഞ്ഞ് അവരുടേത് തന്നെയെന്ന ഡിഎന്‍എ ഫലവും വന്നു.
നരഹത്യാകുറ്റവും ജുവനൈല്‍ നിയമ പ്രകാരം കുട്ടികളോടുള്ള അതിക്രമം, നവജാതശിശുവിനെ ഉപേക്ഷിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു ഉള്‍പ്പെടെ 54 സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷന് വേണ്ടി സിസിന്‍.ജി.മുണ്ടയ്ക്കല്‍, അഡ്വ. അഡ്വ. ഷൈന്‍ ദേവ്.ഡി. എന്നിവര്‍ ഹാജരായി.
പാരിപ്പള്ളി പൊലീസ് എസ്.ഐമാരായ എന്‍.അനീസ, ജി.ജയിംസ്, ഇന്‍സ്പെക്ടര്‍മാരായ എസ്.രൂപേഷ് രാജ്, സതികുമാര്‍, അല്‍ജബര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Advertisement