കരുനാഗപ്പളളിയില്‍ ഓപ്പറേഷൻ ‘ഡി-ഹണ്ട്’ ;30 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Advertisement

കരുനാഗപ്പളളി. ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ ഡി-ഹണ്ട് ന്‍റെ ഭാഗമായ് പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്ക് മരുന്നായ 30 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കരുനാഗപ്പളളി പോലീസിന്‍റെ പിടിയിലായി. കരുനാഗപ്പള്ളി മരു നോര്‍ത്ത്, രാജേഷ് ഭവനില്‍ രാഹുല്‍(24) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസും, കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ കരുനാഗപ്പള്ളി പുതിയകാവില്‍ വെച്ച് സംശയാസ്പദമായി കണ്ട രാഹുലിനെ പോലീസ് സംഘം തടഞ്ഞ്നിര്‍ത്തി നടത്തിയ ദേഹപരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം എം.ഡി.എം.എ പോലീസ് സംഘം കണ്ടെടുക്കുകയായിരുന്നു. ആഢംബര ജീവിതം നയിക്കുന്നതിനും എളുപ്പത്തില്‍ സമ്പന്നനാകുന്നതിനും വേണ്ടി ബാംഗ്ലൂരില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ എം.ഡി.എം.എ കടത്തിക്കൊണ്ട് വന്ന് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം നടത്തിവരുകയായിരുന്നു ഇയാള്‍. ഇയാളുടെ മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് അന്വേഷിച്ച് വരുകയാണ്.

കരുനാഗപള്ളി എ.സി.പി പ്രദീപ് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ കരുനാഗപള്ളി ഇന്‍സ്പെക്ടര്‍ ബിജു വി എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, ജോയ്, എ.എസ്.ഐ തമ്പി, എസ്‌ സി.പി.ഓ ഹാഷിംഎന്നിവരുടെ നേതൃത്വത്തിലുള്ള കരുനാഗപള്ളി പോലീസും, ഡാന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ കണ്ണന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Advertisement