പൊലീസ് ചമഞ്ഞ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

Advertisement

ശാസ്താംകോട്ട: പൊലീസ് ചമഞ്ഞ് പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. കൊല്ലം കടവൂര്‍ സ്വദേശി വിഷ്ണുലാല്‍ (34) ആണ് അറസ്റ്റിലായത്. ആണ്‍സുഹൃത്തുമൊത്ത് ശാസ്താംകോട്ട തടാകതീരത്ത് ഇരിക്കുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 19കാരിയെ പൊലീസ് എന്നു പറഞ്ഞാണ് വിഷ്ണുലാല്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി ശാസ്താംകോട്ട പൊലീസിസും പിങ്ക് പൊലീസും തന്ത്രപരമായ ഇടപെട്ടതോടെയാണ് പ്രതിയെ കണ്ടെത്തിയത്. ശാസ്താംകോട്ട തടാകതീരത്തെ അനാശാസ്യ ഇടപെടലുകള്‍ സംബന്ധിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്. തീരത്തെ സൗകര്യം ഉപയോഗപ്പെടുത്തി കറങ്ങാനെത്തുന്നവരെ തട്ടിക്കൊണ്ടുപോയും സ്ഥലത്തുവച്ചും പീഡിപ്പിക്കുന്ന റാക്കറ്റ് തന്നെ ഇവിടെ സജീവമാണ്. വിഷ്ണുലാല്‍ നേരത്തേ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ടോഎന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയും സംസാരിച്ചിരിക്കെയാണ് പൊലീസെന്ന് പറഞ്ഞ് വിഷ്ണുലാല്‍ അവിടേയ്ക്ക് എത്തിയത്. ഇരുവരോടും ഇയാള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് പരിശോധിച്ചശേഷം സമീപത്തുള്ള ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. യുവാവിനോട് നടന്നുവരാനും പെണ്‍കുട്ടിയോട് കാറില്‍ കയറാനുമാണ് ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു കളഞ്ഞു. യുവാവ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി ശാസ്താംകോട്ട പൊലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം അയച്ചു.

കഴിഞ്ഞ 13ന് തീരത്ത് പരിശോധന നടത്തിയ പിങ്ക് പൊലീസിന് ഒപ്പം കുട്ടികളെ ഉപദേശിച്ച് പറഞ്ഞുവിടാന്‍ ഇയാള്‍ കൂടിയിരുന്നു.എയ്ഡ്സ് കണ്‍ട്രോള്‍ ബോര്‍ഡ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയ ഇളാളുടെ നമ്പര്‍ അന്ന് അവര്‍ വാങ്ങിയതാണ് ഇന്നലെ പ്രയോജനപ്പെട്ടത്. ഇയാളുടെ കയ്യില്‍ ഒരു ഐഡി കാര്‍ഡ് ഉണ്ടെങ്കിലും ഇയാള്‍നിലവില്‍ ഈ ജോലി വിട്ടതാണ്. പക്ഷേ കാര്‍ഡ് നഷ്ടപ്പെട്ടെന്ന പേരില്‍ തിരികെ കൊടുത്തിട്ടില്ല.

കാക്കി സോക്സ് ധരിച്ച ഒരാള്‍ രാവിലെ മുതല്‍ തടാകതീരത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ പിങ്ക് പൊലീസുമായി നേരത്തേ സം സാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പിങ്ക് പൊലീസ് വിഷ്ണുലാലിനെ ബന്ധപ്പെട്ട് തന്ത്രപരമായി വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. പലയിടത്തും കാറില്‍ കറക്കിയശേഷം കടപുഴ പാലത്തിന് സമീപം യുവതിയെ ഇറക്കിവിട്ടതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവിടെ എത്തിയെന്ന് ഉറപ്പിച്ചു. ഉപദ്രവിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് വിഷ്ണുലാലിനെതിരെ കേസെടുത്തു.

തടാകത്തില്‍ ഒരാഴ്ചമുമ്പ് പ്ളസ്ടു വിദ്യാര്‍ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തതിന് പിന്നിലും ഇത്തരം ഇടപെടലുണ്ടോ എന്ന് സംശയിക്കപ്പെട്ടിരുന്നു.

Advertisement