കൊല്ലം: കോടതി റിമാൻഡ് ചെയ്ത് ജില്ല ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി പൊലീസിന്റെ പിടിയിലായി. മൊബൈൽ മോഷണക്കേസിലെ പ്രതിയായ തങ്കശ്ശേരി കാവൽ നഗർ 91 ൽ സാജനാണ് (23) പിടിയിലായത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാൾ അറസ്റ്റിലാകുന്നത്. കഴിഞ്ഞ 7 ന് വൈകിട്ട് 6.45 ഓടെ ജില്ലാജയിലിന് മുന്നിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. വാടിയിലെ വീട്ടിൽ നിന്ന് കഴിഞ്ഞ മാസം 29ന് മൊബൈൽ മോഷ്ടിച്ച കേസിലാണ് സാജനെ പള്ളിത്തോട്ടം പൊലീസ് പിടികൂടിയത്. മോഷ്ടിച്ച മൊബൈലിൽ തന്റെ സിം ഇട്ടതോടെയാണ് സാജൻ കുടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം സാജനെ പള്ളിത്തോട്ടം പൊലീസ് ജില്ലാ ജയിലിന് മുന്നിൽ എത്തിച്ചു. ജയിലിനുള്ളിലേക്ക് കയറ്റാനായി വിലങ്ങ് അഴിച്ചതിന് പിന്നാലെ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് ഡ്രൈവറടക്കം മൂന്ന് പൊലീസുകാരെ ഉണ്ടായിരുന്നുള്ളു. ഇവർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തുടർന്ന് ഊർജിതമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.