കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട ദിവസം ഹോസ്പിറ്റലിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതായി കേസിലെ സാക്ഷിയായ ഫോറൻസിക് വിദഗദ്ധ കോടതി മുമ്പാകെ മൊഴി നല്കി. കേസിൻ്റെ വിചാരണ നടക്കുന്ന കൊല്ലം അഡീ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിൽ, ഇപ്രകാരം പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഹോസ്പിറ്റലിലെ സി സി ടി വി ദ്യശ്യങ്ങളും യഥാർത്ഥ സമയവുമായി വ്യത്യാസമുള്ളതായി കണ്ടെത്തിയതായും സാക്ഷി പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് ഉത്തരമായി കോടതിയെ അറിയിച്ചു.
സംഭവ ദിവസം വെളുപ്പിനെ പ്രതി സന്ദീപിനെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോടതിയിൽ സ്ക്രീനിൽ കാണിച്ചത് തിരിച്ചറിഞ്ഞ സാക്ഷി ആ ദൃശ്യങ്ങളിൽ കാണുന്നവർ, ഫോറൻസിക് പരിശോധനക്കായി ലഭിച്ച ചിത്രങ്ങളിൽ ഉള്ളവരാണെന്നും കോടതിയിൽ മൊഴി നല്കി.
കേസിലെ പന്ത്രണ്ടാം സാക്ഷിയായ രാജേന്ദ്രൻ പിള്ളയുടെ സാക്ഷി വിസ്താരം ശനിയാഴ്ച നടക്കും.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.