കൊല്ലം. കടൽമണൽഖനനം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ കരടുനയത്തിൽ കടലിനെ ഒരു ആവാസവ്യവസ്ഥയെന്നല്ല, വാണിജ്യ വസ്തു എന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും കടൽമണൽഖനനം സമുദ്രം എന്ന ആവാസവ്യവസ്ഥയുടെ സമ്പൂർണ നാശത്തിന് കാരണമാകുമെന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞയും സാമൂഹ്യ ചിന്തകയുമായ ഡോ.കെ.ജി താര. മത്സ്യസമ്പത്തിനെ പൂർണമായി അവഗണിച്ച് ടൂറിസം, വ്യവസായ പാർക്കുകൾ, ആണവനിലയങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന ആ കരടുനയം മത്സ്യത്തൊഴിലാളികളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. കടൽ എന്ന ആവാസവ്യവസ്ഥ തകരുന്നത് മുഴുവൻ ജനതയെയും ബാധിക്കും. കൊല്ലം ജില്ലാ പരിസ്ഥിതിസംരക്ഷണ ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ, ‘സമുദ്രമണൽഖനനവും പാറഖനനവും :നമ്മെ കാത്തിരിക്കുന്നതെന്ത്? എന്ന വിഷയത്തിൽ.പ്രഭാഷണം നടത്തുകയായിരുന്നു
ഡോ.താര.
കടലാകെ ഇളക്കിമറിച്ചു കൊണ്ടുളള ഖനനത്തിൽ കടലിലെ ജൈവഘടന താറുമാറാകുകയും കാർബൺ വികിരണം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും. നമ്മൾ ഉപയോഗിക്കുന്ന ഓക്സിജന്റെ മൂന്നിലൊന്ന് കടൽ നല്കുന്നതാണ്. ഇതൊന്നും പരിഗണിക്കാതെ കച്ചവട താല്പര്യത്തോടെയുള്ള നീക്കങ്ങളാണ് നടക്കുന്നത്. 3 അന്താരാഷ്ട്ര കമ്പനികൾക്ക് മാത്രമാണ് ഖനനാനുമതി.
അന്താരാഷ്ട്ര സമുദ്രതീര അതോറിട്ടിയിലെ
30 അംഗങ്ങളിൽ ജീവശാസ്ത്രവുമായി ബന്ധമുള്ള 3 പേരെ ഒഴിവാക്കിയാൽ ശാസ്ത്രവുമായി ബന്ധമുള്ള ആരുമില്ല.
കേരളത്തിൽ പ്രവർത്തിക്കുന്ന 5924 ക്വാറികളിൽ 529 എണ്ണം മാത്രമാണ് അനുമതിയോടെ പ്രവർത്തിക്കുന്നതെന്നും അനധികൃതമായി ക്വാറികൾ പ്രവർത്തിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും ഉത്തരം പറയണമെന്നും ഡോ.താര പറഞ്ഞു. പാറക്വാറികൾക്ക് എല്ലാ ആനുകൂല്യങ്ങളും നല്കുകയാണ് സർക്കാർ. ജനങ്ങൾ താമസിക്കുന്നയിടങ്ങളിൽറിന്ന് പറക്വാറികളിലേക്കുള്ള അകലം 200 മീറ്റർ ആക്കണം എന്ന ഹരിതട്രെബ്യൂണൽ നിർദ്ദേശം നിലനില്ക്കുമ്പോൾ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പോയി അത് 50 മീറ്ററാക്കി കുറച്ചു.
റോയൽട്ടി ഫീസ് 48 രൂപയായിരുന്നത് 32 രൂപ ആക്കി. ഫിനാൻഷ്യൽ ഗ്യാരണ്ടി 2 ലക്ഷം എന്നത് 50000 രൂപയായി കുറച്ചു.. അതും 2 തവണകളായി അടച്ചാൽമതിയെന്ന് തീരുമാനിച്ചു. രാജ്യത്ത് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ മിക്കവാറും എല്ലായിടങ്ങളിലും ഒരു കിലോമീറ്റർ ചുറ്റളവിൽ പാറക്വാറി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാറക്വാറികൾക്ക് സമീപം താമസിക്കുന്നവരിൽ ചുമ, ശ്വാസതടസ്സം, ശ്വാസകോശത്തിൽ നീര്. എന്നിവ കാണപ്പെടുന്നു. ഇതേക്കുറിച്ച് വിശദമായ പഠനങ്ങളുണ്ടാകണം.
മലകളും കുന്നുകളും സംരക്ഷിക്കാൻ നിലവിൽ നിയമമില്ല. 2050 ആകുമ്പോഴേക്ക് കേരളം കടുത്ത വരൾച്ച നേരിടും. ഒരു മരം അതിന്റെ ശരീരഭാരത്തിന്റെ 96 മടങ്ങ് വെള്ളം ശേഖരിക്കുന്നുണ്ട്. മരങ്ങൾ മുറിച്ചു മാറ്റുകയും പാറകൾ അനിയന്ത്രിതമായി പൊട്ടിക്കുകയും കുന്നുകൾ ഇടിച്ചുനിരത്തുകയും ചെയ്യുന്നത് വഴി അതിവേഗത്തിലുള്ള മരുവല്ക്കരണത്തിലേക്കാണ് കേരളം പോകുന്നത്. മണലിനും പാറയ്ക്കുമൊക്കെ ബദൽ മാർഗങ്ങളുണ്ട് എന്നും അതൊന്നും ഇവിടെ പരിഗണിക്കപ്പെടുന്നില്ല എന്നും ഡോ.കെ.ജി.താര പറഞ്ഞു.
കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി സംഘടിപ്പിച്ച ചടങ്ങിൽ സമിതി ചെയർമാൻ റ്റി.കെ.വിനോദൻ അധ്യക്ഷത വഹിച്ചു. ജന.കൺവീനർ അഡ്വ.വി.കെ.സന്തോഷ്കുമാർ സ്വാഗതം ആശംസിച്ചു.