മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഇഎസ്ഐ ഡിസ്പെൻസറികൾക്ക് സ്വന്തമായ സ്ഥലം ലഭ്യമാക്കി കെട്ടിടങ്ങൾ നിർമ്മിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ ആവശ്യം ഉന്നയിച്ചു.
വർഷങ്ങളായി കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ നിരവധി ഇഎസ്ഐ ഡിസ്പെൻസറികൾ വാടകക്കെട്ടിടങ്ങളിലാണ്. സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാൽ നിലവിലുള്ള സേവനങ്ങൾ പൂർണ്ണ തോതിൽ ലഭ്യമാകുന്നില്ല. പ്രദേശത്തെ ആയിരക്കണക്കിന് കശുവണ്ടി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് ഇഎസ്ഐ ഡിസ്പെൻസറികളെ ആശ്രയിക്കുന്നത്. ഇവർക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തണം. കൊല്ലം ജില്ലയിലെ മൈലം, ശൂരനാട്, പട്ടാഴി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, സചിവോത്തമപുരം ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കരിമുളയ്ക്കൽ, മാന്നാർ, മാവേലിക്കര, പാലമേൽ എന്നീ ഡിസ്പെൻസറികളാണ് ദീർഘകാലകമായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത് മൂലം പരിമിതികൾ നേരിടുന്നത്.
സ്വന്തമായ കെട്ടിടങ്ങളുടെ അഭാവം കൃത്യമായ ആരോഗ്യ പരിപാലനത്തെ പ്രതിസന്ധിയിലാക്കുന്നു. അതിനാൽ, ഇവയ്ക്ക് വേണ്ടി യോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തി സ്ഥിരം കെട്ടിടങ്ങൾ നിർമിക്കണമെന്നും കശുവണ്ടി തൊഴിലളികൾ അടക്കമുള്ളവർക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്നും എംപി കേന്ദ്ര സർക്കാരിനോടും ഇഎസ്ഐ കോർപ്പറേഷനോടും ആവശ്യപ്പെട്ടു.
ഇൻഷുറൻസ് ചെയ്ത തൊഴിലാളികളുടെ ക്ഷേമം മുൻഗണനയിൽ കണക്കിലെടുത്ത് നിലവിലുള്ള അവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു