കൊല്ലം.കടയ്ക്കൽ ദേവിക്ഷേത്രത്തിലെ ഉത്സവപരിപാടിയിൽ സി പി ഐ എം, ഡി വൈ എഫ് ഐ കൊടികളുടെ പശ്ചാത്തലത്തിലെ വിപ്ലവഗാനാലാപനം വിജിലൻസ് എസ് പി അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ക്ഷേത്രത്തിലെ വിപ്ലവഗാനാലാപനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം.
കടയ്‌ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിലെ സംഗീത പരിപാടിയിൽ സി പി ഐ എം, ഡി വൈ എഫ് ഐ പതാകകളുടെ പശ്ചാത്തലത്തിൽ വിപ്ലവഗാനങ്ങൾ ആലപിച്ചത് വലിയ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണം പ്രഖ്യാപിച്ചത്.ദേവസ്വം വിജിലൻസ് എസ് പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്.
ക്ഷേത്രങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ അടയാളം പാടില്ലെന്ന് കോടതി നിർദ്ദേശമുണ്ടെന്നും ഇന്ന് പാലിക്കുന്നതിൽ കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉപദേശക സമിതിക്ക് വീഴ്ച ഉണ്ടായിയെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
ക്ഷേത്രപരിപാടിയെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സി പി ഐ എം ഉപയോഗിച്ചുവെന്ന് ആരോപിച്ച് വിവിധ ഹിന്ദു സംഘടനകളും കോൺഗ്രസും രംഗത്ത് വന്നിരുന്നു.ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് ഇടപെടൽ.എന്നാൽ സദസ്സിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ ഗായകൻ അലോഷി പാടിയെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം