ശാസ്താംകോട്ട:മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭരണസമിതി സ്ഥാപിച്ച ഓഫീസിന്റെ പൂട്ട് മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചു തകർക്കുകയും ക്ഷേത്രത്തിലെ സി.സി.റ്റി.വി.ക്യാമറ വിച്ഛേദിക്കുകയും, ഓഫീസിനുള്ളിൽ നിന്നും സാധനങ്ങൾ കടത്തിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ ശാസ്താംകോട്ട പോലീസ് ജാമ്യമില്ലാ കേസെടുത്തു.
സംഘം ചേർന്ന് അതിക്രമിച്ചു കയറി പൊതുമുതൽ നശിപ്പിക്കുക,വധ ഭീക്ഷണി,സാധനങ്ങൾ കടത്തികൊണ്ട് പോകുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.തെക്കൻ മൈനാഗപ്പള്ളി സ്വദേശികളായ കൊല്ലാവിള പുത്തൻവീട്ടിൽ രാധാകൃഷ്ണപിള്ള,രാജീ ഭവനത്തിൽ രാജേന്ദ്രൻ പിള്ള,മിഥുനം വീട്ടിൽ പ്രസന്നകുമാർ,ഇലവിനാൽ വീട്ടിൽ ഹരി, മുൻ പ്രസിഡന്റ് കെ.ഗോപിനാഥൻപിള്ള എന്നിവരും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്.കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ണൂർക്കാവ് ക്ഷേത്രത്തിൽ പ്രത്യേക ഉദ്ദേശത്തോടെ ഇവർ അക്രമം
അഴിച്ചുവിടുകയാണെന്നും ശാസ്താംകോട്ട മുൻസിപ്പൽ കോടതിയുടെ പൂർണ നിയന്ത്രണത്തിൽ ബാലറ്റ് അടിസ്ഥാനത്തിൽ ഡിസംബർ1നാണ് 21 അംഗ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നതെന്നും ഡിസംബർ 6 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ പുതിയ ഭരണസമിതിക്ക് ക്ഷേത്രം ഓഫീസിന്റെ താക്കോൽ, കണക്കുകൾ തുടങ്ങിയവ കൈമാറാൻ മുൻ ഭരണസമിതിയുടെ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായില്ലായെന്നും ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി,സെക്രട്ടറി സുരേഷ് ചാമവിള എന്നിവർ നൽകിയ പരാതിയിൽ പറയുന്നു.