ശാസ്താംകോട്ട:ആഞ്ഞിലിമരം മുറിക്കവേ മരത്തിന് മുകളിൽ വെട്ടിയിട്ട മരക്കൊമ്പിൽ ഞെരുങ്ങി അമർന്നിരുന്ന രാജൻ പിളള (60)യ്ക്ക് ഇത് പുനർജന്മം.ശൂരനാട് വടക്ക് കോട്ടപ്പുറത്ത് ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം.ആനയടി കൈതവനം പ്രസന്നൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ അൻപത് അടിയോളം ഉയരമുള്ള ആഞ്ഞിലി മരം മുറിക്കവേയാണ് ആനയടി പ്ലാമൂട്ടിൽ വീട്ടിൽ രാജൻ പിള്ള മരത്തിൽ കുടുങ്ങിയത്.ആഞ്ഞിലിയുടെ മുകളിൽ ഇരുന്നു മുറിക്കവേ വെട്ടിയിട്ട മരക്കൊമ്പ് തന്നെ വന്നുവീണു വലിയ മരത്തിന്റെയും വന്നുവീണ മരക്കഷണത്തിന്റെയും ഇടയിൽ രാജൻ പിള്ള ഞെരുങ്ങി അമരുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ ശാസ്താംകോട്ട ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി.ആർ ഗോപകുമാർ.ആർ.രാജേഷ് കുമാർ എന്നിവർ മരത്തിൽ കയറി റോപ്പ്,നെറ്റ് ഇവയുടെ സഹായത്താൽ രാജൻപിള്ളയെ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനി,ജയപ്രകാശ്,രതീഷ്,സുജാതൻ, ഹോം ഗാർഡ്സ് മാരായ സുന്ദരൻ. വാമദേവൻ.ശിവപ്രസാദ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.