കമ്മലും വളയുമെല്ലാം അണിഞ്ഞ് കാമുകിക്ക് പകരക്കാരനായി പരീക്ഷ എഴുതാനെത്തിയ കാമുകന്‍ പിടിയില്‍

Advertisement

കാമുകിക്ക് പകരമായി പരീക്ഷയെഴുതാന്‍ സ്ത്രീ വേഷത്തിലെത്തിയ കാമുകന്‍ പിടിയില്‍. കമ്മലും വളയുമെല്ലാം അണിഞ്ഞ് വ്യാജ ഐഡി കാര്‍ഡുമായി പരീക്ഷയെഴുതാനെത്തിയപ്പോഴാണ് യുവാവ് പിടിയിലായത്. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ജനുവരി ഏഴിന് ഒരു പരീക്ഷ നടത്തിയിരുന്നു. കോട്കപുര ഡിഎവി പബ്ലിക് സ്‌കൂളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഈ പരീക്ഷ നടന്നത്്.
പരീക്ഷ എഴുതാന്‍ പരംജിത് കൗര്‍ എന്ന യുവതിക്ക് പകരം സ്ത്രീരൂപത്തില്‍ എത്തിയത് കാമുകന്‍ അംഗ്രേസ് സിംഗാണ്. ചുണ്ടില്‍ ലിപ്സ്റ്റിക്കും പുരട്ടി, കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞ് സ്ത്രീ രൂപത്തിലാണ് ഇയാള്‍ എത്തിയത്. വ്യാജ വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് എന്നിവയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍മാര്‍ പോലീസില്‍ അറിയിച്ചതോടെയാണ് യുവാവ് പിടിയിലായത്. പരംജിത് കൗര്‍ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ എല്ലാം വ്യാജമായി ഉണ്ടാക്കിയാണ് പരീക്ഷയെഴുതാന്‍ എത്തിയെങ്കിലും ബയോമെട്രിക് യന്ത്രം ചതിക്കുകയായിരുന്നു. കാമുകിയുടെ വിരലടയാളമാണ് പണി കൊടുത്തത്. വിരലടയാളം പൊരുത്തപ്പെടാതെ വന്നതോടെ ഇന്‍വിജിലേറ്റര്‍മാര്‍ ആള്‍മാറാട്ടം കയ്യോടെ പൊക്കി. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

Advertisement