പുണെയില്‍ മദ്യലഹരിയില്‍ കാറോടിച്ച് അപകടം: പതിനേഴുകാരനെ രക്ഷപ്പെടുത്താന്‍, കൈക്കൂലി വാങ്ങിയ ഡോക്‌ടറെ പിരിച്ചുവിട്ടു

Advertisement

പുണെയില്‍ മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ പതിനേഴുകാരനെ രക്ഷപ്പെടുത്താന്‍, കൈക്കൂലി വാങ്ങി രക്തസാംപിളില്‍ കൃത്രിമം നടത്തിയ ഡോക്‌ടറെ പിരിച്ചുവിട്ടു. പുണെ സസൂണ്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് എതിരെയാണ് നടപടി. സാംപിളില്‍ കൃത്രിമം നടത്താന്‍ പ്രതിയുടെ അച്ഛന്‍ ഫൊറന്‍സിക് മേധാവിയെ 14 തവണ ഫോണില്‍ വിളിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പതിനേഴുകാരനെ രക്ഷിക്കാന്‍ പുണെ സസൂണ്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ഗൂഢാലോചന പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. പ്രതി മദ്യപിച്ചില്ലെന്ന് വരുത്താന്‍ രക്തസാംപിള്‍ മാറ്റി പരിശോധനയില്‍ കൃത്രിമം നടത്തിയ രണ്ട് ഡോക്ടര്‍മാരെ അറസ്റ്റുചെയ്തിരുന്നു. ഇതില്‍ കൈക്കൂലിയായി കൈപ്പറ്റിയ രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തതോടെ ആണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീഹരി ഹാല്‍നറെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. 

ബാക്കി കൈക്കൂലി തുകയായ അന്‍പതിനായിരം രൂപ ആശുപത്രി ജീവനക്കാരനായ അതുല്‍ ഗാട്‌കാംബ്ലിയില്‍ നിന്ന് കണ്ടെടുത്തു. ഇയാളും നേരത്തെ അറസ്റ്റിലായിരുന്നു. രക്തസാംപിള്‍ മാറ്റുന്നതിനായി പ്രതിയുടെ അച്ഛന്‍ വിശാല്‍ അഗര്‍വാള്‍, ഫൊറന്‍സിക് മേധാവി ഡോ.അജയ് താവ്റയെ ഫോണിലും വാട്സാപ്പിലുമായി പതിനാലുതവണ വിളിച്ചതിന്‍റെ തെളിവുകളും പുറത്തുവന്നു. അറസ്റ്റിലായ അജയ് താവ്‍റക്കെതിരെയും വൈകാതെ സര്‍ക്കാര്‍ നടപടി ഉണ്ടാകും. പതിനേഴുകാരന് ദുര്‍ബലമായ വ്യവസ്ഥകളോടെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയ വിഷയം സര്‍ക്കാര്‍ അന്വേഷിക്കും. ഇതില്‍ നടപടിക്രമം പാലിച്ചോ എന്ന് പരിശോധിക്കാന്‍ വനിതാ–ശിശുവികസന വകുപ്പ് അഞ്ചംഗ സമിതിയെ നിയോഗിച്ചു.

Advertisement