ലൈംഗിക പീഢന കേസ്: പ്രജ്വൽ രേവണ്ണ എം പി ബംഗ്ലൂരുവിൽ അറസ്റ്റിൽ

Advertisement

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഢയുടെ ചെറുമകനും ലൈംഗിക പീഡനക്കേസ് പ്രതിയുമായ പ്രജ്വൽ രേവണ്ണ എം പി യെ പോലീസ് അറസ്റ്റ് ചെയ്തു. ജർമനിയിലെ മ്യൂണിക്കിൽനിന്നുള്ള ലുഫ്താൻസ എയർ വിമാനത്തിലെത്തിയ പ്രജ്വൽ രേവണ്ണയെ വിമാനം ഇറങ്ങിയ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ ഉച്ചയ് തിരിച്ച വിമാനം
മെയ് 31-ന് പുലർച്ചെ 12.37 നാണ് ബെംഗളൂരുവിൽ എത്തിയത്. കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ പ്രജ്വലിനെതിരെ നിലവിൽ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്.

മെയ് 31-ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തിൽ പ്രജ്വൽ പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രജ്വൽ രേവണ്ണ എംപി പീഡിപ്പിച്ച 200 സ്ത്രീകൾ ഉൾപ്പെട്ട മൂവായിരത്തോളം വിഡിയോകൾ പെൻഡ്രൈവിലാക്കി പ്രചരിപ്പിച്ചെന്ന കേസിൽ 2 ബിജെപി പ്രവർത്തകരെ ഹാസനിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ബിജെപി മുൻ എംഎൽഎ പ്രീതം ഗൗഡയുടെ അടുത്ത അനുയായികളായ ചേതൻ, ലിഖിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. മറ്റു മൂന്നുപേർകൂടി ഈ കേസിൽ പ്രതികളായുണ്ട്.
ദൾ എംപിയായ പ്രജ്വൽ, സ്വയം പകർത്തിയ വിഡിയോകൾ ഏപ്രിൽ 21നാണ് ചോർന്നത്. പ്രജ്വലിന്റെ ഫോണിൽ നിന്ന് മുൻ ഡ്രൈവറായ കാർത്തിക് പകർത്തിയ ദൃശ്യങ്ങൾ ബിജെപി നേതാവും അഭിഭാഷകനുമായ ദേവെരാജെ ഗൗഡയ്ക്ക് കൈമാറി. ഇത് ആയിരക്കണക്കിനു പെൻഡ്രൈവുകളിലേക്ക് പകർത്തി ഹാസനിലെ പാർക്കുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റും വിതറുകയായിരുന്നു.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രജ്വലിന്റെ പിതാവും ദൾ എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ബിജെപി സ്ഥാനാർഥിയായിരുന്ന ദേവരാജെ ഗൗഡ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ രണ്ടു പാർട്ടികളും സഖ്യത്തിലാണ്. ഇതിനിടെ, നിയമസഹായം തേടിയ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ ദേവരാജെ ഗൗഡയെ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.