രാജ്ഭവനില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് ഉടന്‍ സ്ഥലം വിടാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍ സിവി ആനന്ദബോസ്

Advertisement

കൊല്‍ക്കത്ത: രാജ്ഭവനില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് ഉടന്‍ സ്ഥലം വിടാന്‍ ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. രാജ്ഭവനിലെ പൊലീസ് ഔട്ട് പോസ്റ്റ് പൊതുജനങ്ങള്‍ക്കുള്ള ഇടമാക്കിയും അദ്ദേഹം ഉത്തരവിറക്കി. ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിക്കാനായെത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് ഉത്തരവ്.

രാജ്ഭവനിനുള്ളില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്രയും വേഗം സ്ഥലം ഒഴിയണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൂടാതെ രാജ്ഭവന്റെ നോര്‍ത്ത് ഗേറ്റിന് സമീപമുള്ള പൊലീസ് ഔട്ട്‌പോസ്റ്റ് ജന്‍ മഞ്ച് ആക്കി മാറ്റാനും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.
തെരഞ്ഞടുപ്പിന് പിന്നാലെ തുടര്‍ച്ചയായുണ്ടാകുന്ന തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരി രാജ്ഭവനില്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുന്‍കൂട്ടി അനുമതിയുണ്ടായിട്ടും അദ്ദേഹത്തെ ബംഗാള്‍ പൊലീസ് തടഞ്ഞതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.