കള്ളക്കുറിച്ചി :മരണസംഖ്യ 42 ആയി ; ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു, വിജയ് ആശുപത്രി സന്ദർശിക്കും

Advertisement

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. മന്ത്രി ഉദയനിധി സ്റ്റാലിൻ ആശുപത്രി സന്ദർശിച്ചു.നടൻ വിജയ് ഉടൻ ആശുപത്രി സന്ദർശിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
പ്രദേശത്ത് വ്യാജമദ്യം വിൽപ്പന നടത്തിയ ഗോവിന്ദരാജൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 200 ലിറ്റർ വ്യാജമദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.
ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തരമായി 50,000 രൂപ ധനസഹായം നൽകും. ദുരന്തത്തിന് പിന്നാലെ കലക്ടർ ശ്രാവൺ കുമാർ ജെതാവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് മേധാവി സമയ് സിംഗ് മീണയെ സസ്‌പെൻഡ് ചെയ്തു. പോലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.