ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴ് മരണം

Advertisement

ബംഗളുരു. കർണാടകയിലെ അങ്കോളയിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴ് മരണം. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.തീരദേശ കർണാടകയിലും മലനാട് മേഖലയിലും മഴക്കെടുതി രൂക്ഷമാണ്


ദേശീയപാത 66ൽ അങ്കോളക്കും ഷിരാളിക്കും ഇടയിലാണ് അപകടമുണ്ടായത്.
പാതയോരത്ത് വിശ്രമിക്കാനായി വാഹനം നിർത്തിയവരുടെ മുകളിലേക്ക് കുന്നിടിഞ്ഞു വീഴുകയായിരുന്നു.
ഒരു കുടുംബത്തിലെ അഞ്ച് പേരുൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടമായി. മണ്ണിടിച്ചിലിൽ ഒരു വാഹനം ഗംഗാവതി പുഴയിലേക്ക് ഒഴികിപ്പോയി. എൻ ഡി ആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് ഉൾപ്പെടെ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കർണാടകയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.


നദികൾ ഭൂരിഭാഗവും അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
തുംഗാ നദി കരകവിഞ്ഞ് ക്ഷേത്ര നഗരിയായ ശൃംഗേരിയിൽ വെള്ളം കയറി.കാർവാർ ,ഗോകർണം, ഉടുപ്പി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Advertisement