ദുരന്തത്തിന് പിന്നാലെ നടപടി; ഡൽഹിയിൽ 13 കോച്ചിംഗ് സെന്ററുകൾ അടച്ചുപൂട്ടി

Advertisement

ഡൽഹി: ഭൂഗർഭനിലയിൽ പ്രവർത്തിച്ച കോച്ചിംഗ് സെന്ററിൽ മലിന ജലം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവത്തിന് പിന്നാലെ ഓൾഡ് രാജേന്ദ്രനഗറിലെ 13 പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ ഡൽഹി മുൻസിപ്പൽ കോർപറേഷൻ അടച്ചുപൂട്ടി. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

ഞായറാഴ്ച രാത്രി വൈകിയും സ്ഥാപനങ്ങളിൽ പരിശോധന നടത്തി സീൽ ചെയ്തു.
ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുൻസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. അപകടത്തിന് കാരണം അനാസ്ഥയാണെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. ലൈബ്രറിയിൽ വന്ന വിദ്യാർഥികളാണ് ഇന്നലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. റാവൂസ് സ്റ്റഡി സർക്കിളിൽ ലൈബ്രറി പ്രവർത്തിച്ചത് ബേസ്മെന്റിലായിരുന്നു. എന്നാൽ ബേസ്മെന്റിൽ പാർക്കിങ്ങിനും സാധനങ്ങൾ സൂക്ഷിക്കാനും മാത്രമാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന കെട്ടിടത്തിന്റെ ഫയർസേഫ്റ്റി സർട്ടിഫിക്കറ്റ് പുറത്ത് വന്നു.

കനത്ത മഴയ്ക്ക് പിന്നാലെയാണ് ഡൽഹി ഓൾഡ് രാജേന്ദ്രർ നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറിയത്. അപകടത്തിൽ എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങുകയായിരുന്നു.

Advertisement