വനത്തിനുള്ളിൽ വിദേശ വനിതയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

Advertisement

സിന്ധു ദുര്‍ഗ്.മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ വനത്തിനുള്ളിൽ വിദേശ വനിതയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. മരത്തിൽ ചങ്ങല കൊണ്ട് ബന്ധിപ്പിക്കപ്പെട്ട നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്ന ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

സിന്ധു ദുര്‍ഗിലെ വനത്തിനുള്ളിൽ കാലിമേയ്ക്കാന്‍ പോയവരാണ് ശനിയാഴ്ച വൈകീട്ട് സ്ത്രീയെ കണ്ടെത്തുന്നത്. കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിനൊടുവിലാണ് എല്ലും തോലുമായ നിലയിൽ സ്ത്രീയെ കാണുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ആദ്യം സാവന്ദ്വാഡി ആശുപത്രിയിലേക്കും അവിടെ നിന്ന് ഗോവാ മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇവരിൽ നിന്ന് ഒരു അമേരിക്കൻ പാസ്പോർട്ടും ആധാർകാർഡും കണ്ടെത്തി. പാസ്പോർട് വിവരമനുസരിച്ച് വിസാകാലാവധി പത്ത് വർഷ മുൻപ് അവസാനിച്ചതാണ്. തുടർന്ന് അനധികൃതമായി ഇന്ത്യയിൽ തുടർന്നതാവാനാണ് സാധ്യത. ആധാർ കാർഡ് കിട്ടിയതിനെക്കുറിച്ചും ദുരൂഹതയുണ്ട്. ആധാർ വിവരം അനുസരിച്ച് ലളിതാ കായ് എന്നാണ് ഇവരുടെ പേര്. 50 വയസുണ്ട്. തമിഴ്നാട് വിലാസമാണ് നൽകിയിരിക്കുന്നത്. മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്ന ഇവരിൽ നിന്ന് പൊലീസിന് വിശദമായ മൊഴി എടുക്കാനായിട്ടില്ല. ഭക്ഷണവും വെള്ളവുമില്ലാതെ 40 ദിവസത്തോളമായി എന്നും താൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും അവശനിലയിൽ ഇവർ എഴുതി നൽകിയിട്ടുണ്ട്. ഭർത്താവാണ് തന്നെ കാട്ടിൽ കൊണ്ട് വന്ന് കെട്ടിയിട്ടതെന്നും പറയുന്നു. ഇക്കാര്യങ്ങളിലൊന്നും പൊലീസിന് സ്ഥിരീകരണമില്ല. അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Advertisement