ഒളിംപിക് വില്ലേജിലെത്തിയ പ്രസിഡന്റ് ഇടപെട്ടു’: ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഹൈക്കോടതിയിൽ

Advertisement

ന്യൂഡൽഹി: പാരിസ് ഒളിംപിക്സിലെ പുറത്താകലിനു പിന്നാലെ ദേശീയ റെസ്‌ലിങ് ഫെഡറേഷനെതിരെ(ഡബ്യുഎഫ്ഐ) വിനേഷ് ഫോഗട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം നടന്ന ഫെഡറേഷൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭാരവാഹികളെ അയോഗ്യരാക്കണമെന്നും കാട്ടിയാണു ഗുസ്തിതാരങ്ങളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരും കോടതിയെ സമീപിച്ചിരിക്കുന്നത്.

പാരിസ് ഒളിംപിക്സിന്റെ ഭാഗമായി ഒളിംപിക് വില്ലേജിലെത്തിയ പ്രസിഡന്റ് സഞ്ജയ് സിങ് വിനേഷിന്റെ കാര്യത്തിൽ ഇടപെടുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നതായി വിനേഷിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മേത്ത ആരോപിച്ചു. വിഷയം രാജ്യപ്രാധാന്യമുള്ള വിഷയമാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയം സെപ്റ്റംബർ 12നു പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് ഹർജിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലങ്ങൾ സമർപ്പിക്കാൻ ഹർജിക്കാർക്കും കേന്ദ്രസർക്കാരിനും നിർദേശം നൽകുകയും ചെയ്തു.

Advertisement