4 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന്; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും

Advertisement

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതി തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് മൂന്ന് മണിക്കാണ് വാർത്താ സമ്മേളനം. ഉപതെരഞ്ഞെടുപ്പുകളുടെ തീയതിയും പ്രഖ്യാപിക്കാനിടയുണ്ട്. വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഹരിയാന സർക്കാരിന്റെ കാലാവധി നവംബർ മൂന്നിനും മഹാരാഷ്ട്ര സർക്കാരിന്റെ കാലാവധി നവംബർ 26നും അവസാനിക്കും. ജാർഖണ്ഡ് സർക്കാരിന്റെ കാലാവധി 2025 ജനുവരിയിൽ അവസാനിക്കും. സെപ്റ്റംബർ 30നകം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നിർദേശം. 2014ന് ശേഷം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

വയനാട് ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തി. രാഹുൽഗാന്ധി വയനാട് ലോക്സഭാ സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ വയനാട്ടിലെ സ്ഥാനാർഥി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽനിന്ന് കെ.രാധാകൃഷ്ണൻ ജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിനോടൊപ്പം പാലക്കാട് മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Advertisement