ഹോട്ട്സ്റ്റാറും അംബാനിയുടെ കൈയിലേക്ക്; 70,350 കോടിയുടെ മെഗാ ലയനത്തിന് പച്ചക്കൊടി

Advertisement

റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ ബിസിനസ് വിഭാഗവും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമ വിഭാഗവും തമ്മിലെ 70,350 കോടി രൂപ മതിക്കുന്ന മെഗാ ലയനത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി. ലയനത്തിലൂടെ റിലയൻസിന്റെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറും ഒന്നിക്കുമ്പോൾ ഇന്ത്യൻ മാധ്യമരംഗത്ത് റിലയൻസിന്റെ കുത്തകയായിരിക്കുമെന്ന ആശങ്ക അടുത്തിടെ സിസിഐ ഉയർത്തിയിരുന്നു.

ഹോട്ട്സ്റ്റാറിന്റെ കൈവശമുള്ള വിപുലമായ ഉള്ളടക്കങ്ങളും ക്രിക്കറ്റ് ഉൾപ്പെടെ മുൻനിര കായിക മാമാങ്കങ്ങളുടെ സംപ്രേഷണാവകാശവും റിയൻസിന്റെ കൈയിലാകുമെന്നതായിരുന്നു ആശങ്കയ്ക്ക് പിന്നിൽ.
ഇത് പരിഹരിക്കാൻ മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് അനുസൃതമായാണ് ലയനത്തിന് അനുമതി നൽകുന്നതെന്ന് സിസിഐ സാമൂഹിക മാധ്യമമായ എക്സിൽ വ്യക്തമാക്കി. റിലയൻസ് ഇൻഡസ്ട്രീസ്, ഉപസ്ഥാപനവും മീഡിയ വിഭാഗവുമായ വയാകോം18, മറ്റൊരു ഉപസ്ഥാപനമായ ഡിജിറ്റൽ18 മീഡിയ, ഡിസ്നിയുടെ കീഴിലെ സ്റ്റാർ ഇന്ത്യ, സ്റ്റാർ ടിവി എന്നിവ ഉൾപ്പെടുന്നതാണ് മെഗാ ലയനം.

റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാം വാർഷിക പൊതുയോഗം നാളെ നടക്കാനിരിക്കേയാണ് സിസിഐയുടെ അനുമതിയെന്നത് ശ്രദ്ധേയമാണ്. റിലയൻസ് റീറ്റെയ്ൽ, ജിയോ തുടങ്ങിയുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഉൾപ്പെടെ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ നാളെ യോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷകൾ.

2024 ഫെബ്രുവരിയിലാണ് വയാകോം18, സ്റ്റാർ ഇന്ത്യ എന്നിവ തമ്മിൽ ലയിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ ടിവി, ഡിജിറ്റൽ ഉള്ളടക്ക സ്ഥാപനമാണ് അതുവഴി പിറക്കുക. 70,350 കോടി രൂപയായിരിക്കും (850 കോടി ഡോളർ) ലയിച്ചുണ്ടാകുന്ന കമ്പനിയുടെ മൂല്യം. കമ്പനിയുടെ വികസന പദ്ധതികൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് 11,500 കോടി രൂപ (140 കോടി ഡോളർ) നിക്ഷേപിക്കുകയും ചെയ്യും.

സോണി ലിവ്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയ്ക്ക് വൻ വെല്ലുവിളി ഉയർത്തുന്നതാണ് റിലയൻസ്-ഡിസ്നി ഇന്ത്യ ലയനം. കളേഴ്സ്, സ്റ്റാർ പ്ലസ് എന്നിവയടക്കം 120 ഓളം ചാനലുകളും ജിയോ സിനിമ, ഡിസ്നി ഹോട്ട്സ്റ്റാർ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളും പുതിയ കമ്പനിക്ക് കീഴിലുണ്ടാകും. ഇന്ത്യയിലും വിദേശത്തുമായി 75 കോടിയിലധികം ഉപയോക്താക്കളുമാണ് കമ്പനിക്ക് സ്വന്തമാകുക.

ലയനശേഷം കമ്പനിയുടെ ഡയറക്ടർ ബോർഡിൽ 10 പേരുണ്ടാകും. റിലയൻസിൽ നിന്ന് അഞ്ചും ഡിസ്നിയിൽ നിന്ന് മൂന്നും പേർ ബോർഡിലെത്തും. രണ്ടുപേർ സ്വതന്ത്ര ഡയറക്ടർമാരായിരിക്കും. 2024ന്റെ അവസാനപാദത്തിലോ 2025ന്റെ ആദ്യപാദത്തിലോ ലയനം പൂർണമാകും.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ പത്നിയും റിലയൻസ് ഫൗണ്ടേഷൻ മേധാവിയുമായ നിത അംബാനിയായിരിക്കും ലയിച്ചുണ്ടാകുന്ന മാധ്യമക്കമ്പനിയുടെ ചെയർപേഴ്സൺ. വാൾട്ട് ഡിസ്നിയിൽ നിന്നുള്ള ഉദയ് ശങ്കർ വൈസ് ചെയർമാനാകും. കമ്പനിയിൽ 16.34% ഓഹരികളാകും റിലയൻസിനുണ്ടാകുക. 46.82% വയാകോം18ന് ആയിരിക്കും. 36.84% ഓഹരികൾ ഡിസ്നിയും കൈവശം വയ്ക്കും.

Advertisement