ഭിന്നശേഷിക്കാരെക്കുറിച്ച് വിവാദ പരാമർശം; മോട്ടിവേഷനൽ സ്പീക്കർ മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്തു

Advertisement

ചെന്നൈ: സർക്കാർ സ്കൂളിലെ പരിപാടിയിൽ വിവാദ പരാമർശങ്ങൾ നടത്തിയ ‘മോട്ടിവേഷനൽ സ്പീക്കർ’ മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ നിന്ന് ഉച്ചയ്ക്ക് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇയാളെ സെയ്ദാപെട്ട് പൊലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഭിന്നശേഷിക്കാരെ അപമാനിച്ചത് അടക്കം അഞ്ച് വകുപ്പുകൾ പ്രകാരമാണു കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരംപൊരുൾ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയായ മഹാവിഷ്ണു, കഴിഞ്ഞ ദിവസങ്ങളിൽ അശോക് നഗർ, സെയ്ദാപെട്ട് എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിൽ നടത്തിയ പ്രഭാഷണമാണ് വിവാദമായത്. ഭിന്നശേഷിക്കാരെ അവഹേളിച്ചതിനു പുറമേ ആത്മീയ വിഷയങ്ങളിലും പരാമർശം നടത്തി. വിഡിയോ പുറത്തുവന്നതോടെ ഇയാൾക്കും അനുമതി നൽകിയ വിദ്യാഭ്യാസ വകുപ്പിനെതിരെയും വലിയ പ്രതിഷേധമുയർന്നു. സ്കൂളിലെ പരിപാടിക്കു ശേഷം ഇയാൾ ഓസ്ട്രേലിയയിലേക്കു പോയിരുന്നു.

പ്രതിഷേധം പടരുന്നതിനിടെ, താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും ചെന്നൈയിലെത്തിയ ശേഷം സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴിയെ നേരിട്ടു കണ്ടു വിശദീകരണം നൽകുമെന്നും അറിയിച്ചു. വൻ പൊലീസ് സന്നാഹമാണ് ഇയാളെ കാത്ത് വിമാനത്താവളത്തിൽ ക്യാംപ് ചെയ്തത്. മുജ്ജന്മത്തിലെ പ്രവൃത്തികളുടെ ഫലമായാണ് പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമായി ആളുകൾ ജനിക്കുന്നതെന്നായിരുന്നു വിവാദമായ പരാമർശം.

Advertisement