‘ചില സംസ്ഥാനങ്ങളും ഭാഷകളും താഴ്ന്നതെന്ന് ആർഎസ്എസ് കരുതുന്നു; അവർക്ക് ഇന്ത്യയെ അറിയില്ല’

Advertisement

വാഷിങ്ടൻ: യുഎസ് സന്ദർശനത്തിനിടെ ആർഎസ്എസിനെയും ബിജെപിയെയും കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിനും ബിജെപിക്കും ഇന്ത്യയെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് പറയുന്നത് ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ താഴ്ന്നതാണെന്നാണ്. ഇന്ത്യയുടെ ബഹുസ്വരതയെ കുറിച്ച് അറിയാത്തതുകൊണ്ടാണ് ആർഎസ്എസ് അങ്ങനെ പറയുന്നത്. വിർജീനിയയിലെ ഇന്ത്യൻ സമൂഹത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ താഴ്ന്നതാണെന്നാണ് ആർഎസ്എസ് പറയുന്നത്. ചില ഭാഷകൾ മറ്റു ഭാഷകളേക്കാൾ താഴ്ന്നതാണെന്നും, ചില മതങ്ങൾ മറ്റു മതങ്ങളേക്കാൾ താഴെയാണെന്നും, ചില സമുദായങ്ങൾ മറ്റു സമുദായങ്ങളേക്കാൾ താഴ്ന്നതാണെന്നും അവർ പറ‍യുന്നു. നിങ്ങൾ പഞ്ചാബിൽ നിന്നോ ഹരിയാനയിൽ നിന്നോ രാജസ്ഥാനിൽ നിന്നോ മധ്യപ്രദേശിൽ നിന്നോ ആകട്ടെ. നിങ്ങൾക്കെല്ലാവർക്കും ചരിത്രവും പാരമ്പര്യവും ഭാഷയുമുണ്ട്.

ഓരോ മനുഷ്യരും മറ്റൊരാളെ പോലെ പ്രാധാന്യമുള്ളവരാണ്. തമിഴ്, മണിപ്പുരി, മറാഠി, ബംഗാളി എന്നിവ താഴ്ന്ന ഭാഷകളാണെന്നാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. അതാണ് ഈ പോരാട്ടത്തിന്റെ ഉള്ളടക്കം. അത് അവസാനിക്കുന്നത് പോളിങ് ബൂത്തിലോ ലോക്സഭയിലോ ആണ്. എന്നാൽ നമുക്ക് എങ്ങനെയുള്ള ഇന്ത്യയാണ് വേണ്ടതെന്നുള്ളതാണ് യഥാർഥ പോരാട്ടം. ഇന്ത്യയെന്താണെന്ന് അവർക്കറിയില്ലെന്നതാണ് യഥാർഥ പ്രശ്നം.’’– രാഹുൽ പറഞ്ഞു.

ആർഎസ്എസിനു മാത്രമല്ല ബിജെപിക്കും ഇന്ത്യയുടെ ബഹുസ്വരത മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘‘ഇന്ത്യ ഒരു യൂണിയനാണ്. ഭരണഘടനയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ അല്ലെങ്കിൽ ഭാരതം എന്നുപറയുന്നത് സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്ന്. ഭിന്ന ചരിത്രങ്ങളും പാരമ്പര്യവും സംഗീതവും നൃത്തവും ഈ യൂണിയനിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നിട്ടും അവർ ഇതിനെ ഒരു യൂണിയനായി കാണുന്നില്ലെങ്കിൽ അത് വ്യത്യസ്തമാണ്.’’– രാഹുൽ പറഞ്ഞു.

കഴിഞ്ഞദിവസം ടെക്സസിൽ നടത്തിയ പ്രസംഗത്തിലും ആർഎസ്‌എസിനെ രാഹുൽ വിമർശിച്ചിരുന്നു. സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് വിശ്വസിക്കുന്നവരാണ് ആർഎസ്എസും ബിജെപിയും. സ്ത്രീകൾ വീട്ടിലിരുന്നാൽമതി, അവർ ഭക്ഷണം ഉണ്ടാക്കണം, അധികം സംസാരിക്കാൻ പാടില്ല എന്നെല്ലാമാണ് അവരുടെ കാഴ്ചപ്പാട്. ഇന്ത്യൻ പുരുഷന്മാരുടെ സ്ത്രീകളോടു സമീപനത്തിൽ മാറ്റം വരണം. സ്ത്രീകൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടണം. പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകൾക്കു സാമ്പത്തികസഹായം നൽകണം– യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ വിദ്യാർഥികളുമായുള്ള സംവാദത്തിൽ രാഹുൽ പറഞ്ഞു.

Advertisement