വിട കോമ്രേഡ്: യെച്ചൂരിയെ യാത്രയാക്കാൻ രാജ്യം, ഇന്ന് പൊതുദർശനം

Advertisement

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് തലസ്ഥാന നഗരി വിടനൽകും. യച്ചൂരിയുടെ മൃതദേഹം രാവിലെ 11 മുതൽ മൂന്ന് വരെ സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് അഞ്ചിന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും.

മൂന്നു തവണ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ ഇന്നലെ വൈകിട്ട് 4.56ന് സീതാറാം യച്ചൂരിയെ എത്തിച്ചു. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ മുദ്രാവാക്യങ്ങൾ മുഴങ്ങി.

വിദ്യാർഥി യൂണിയൻ പ്രതിനിധികൾക്കു പിന്നാലെ വിവിധ സംഘടനാ പ്രതിനിധികളും പൂർവവിദ്യാർഥികളും അധ്യാപകരും യച്ചൂരിക്ക് ആദരമർപ്പിച്ചു. വൈകിട്ട് ആറിനു ഡൽഹി വസന്ത്കുഞ്ചിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.

ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞമാസം 19 മുതൽ എയിംസിൽ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഏതാനും ദിവസം മുൻപു വെന്റിലേറ്ററിലേക്കു മാറ്റി. വ്യാഴം ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനൽകുന്നത്. 2015 മുതൽ തുടർച്ചയായി മൂന്ന് തവണ പാർട്ടി ജനറൽ സെക്രട്ടറിയായി. പദവിയിലിരിക്കെ മരിക്കുന്ന ആദ്യ സിപിഎം ജനറൽ സെക്രട്ടറിയാണ്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here