യുവതിയെ കൊന്ന് 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു

Advertisement

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. ഇയാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ പറ്റിയുള്ള കൃത്യമായ വിവരങ്ങളും തെളിവുകളും ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിയെ പിടികൂടുന്നതിനായി കര്‍ണാടക പൊലീസ് സംഘം ബംഗാളിലെത്തിയിട്ടുണ്ട്.
മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് പറഞ്ഞു. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്നും അത് പ്രതിയെ സഹായിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ബംഗളൂരിലെ മാളിലെ ജീവനക്കാരിയായിരുന്ന നെലമംഗല സ്വദേശിയായ മഹാലക്ഷ്മിയുടെ മൃതദേഹ ഭാഗങ്ങളാണ് വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാര്‍ട്മെന്റില്‍ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പൊലീസിന്റെ 4 പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന മഹാലക്ഷ്മി ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. അപ്പാര്‍ട്മെന്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജില്‍ നിന്നും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.
മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാലക്ഷ്മിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ മഹാലക്ഷ്മിയെ കാണാന്‍ അപ്പാര്‍ട്മെന്റില്‍ നിരന്തരം എത്തിയതായി മൊഴി ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here